ന്യൂഡല്‍ഹി: ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ കുറ്റമാരോപിച്ച് പൊലീസ് കസ്റ്റഡിയില്‍ എടുത്ത കോളേജ് വിദ്യാര്‍ത്ഥി ദിഷ രവിക്കെതിരെ സോഷ്യൽ മീഡിയ പ്രചരണവുമായി കേന്ദ്ര സർക്കാർ അനുകൂലികളായ ഒരു വിഭാഗം രംഗത്തെത്തി. അറ്റ് 21 എന്ന ഹാഷ്ടാഗിലാണ് ദിഷയ്‌ക്കെതിരെയുള്ള ട്വീറ്റുകള്‍. 21 വയസ്സില്‍ ചെയ്യേണ്ട കാര്യമല്ല ദിഷ ചെയ്തതെന്നും 21 വയസ്സിലൊക്കെ ഞങ്ങള്‍ ചെയ്ത ‘നല്ല കാര്യങ്ങള്‍’ ഇതൊക്കെയാണ് എന്നുപറഞ്ഞുകൊണ്ടാണ് ട്വീറ്റുകള്‍ വരുന്നത്.
21 വയസ്സില്‍ ഞാന്‍ ക്ലാസ് കയറാതിരുന്നിട്ടുണ്ട്, ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചിട്ടുണ്ട്, ഇവിടെ ചില ആക്ടിവിസ്റ്റുകള്‍ രാജ്യത്തിന്റെ പ്രതിച്ഛായ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത് എന്നാണ് ഒരു ട്വീറ്റ്, ചിലര്‍ 21ാം വയസ്സില്‍ ഇന്ത്യയെ അഭിമാനത്തിലെത്തിച്ചു ചിലര്‍ നാണംകെടുത്തി എന്നാണ് കായികതാരം ഹിമാ ദാസിന്റെയും ദിഷയുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് മറ്റൊരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
21ാം വയസ്സില്‍ തന്റെ ജീവിതത്തിലെ എല്ലാ വില്ലന്മാരെയും തകര്‍ത്തെറിഞ്ഞ് ദേശീയ അവാര്‍ഡും നേടി വിജിയിച്ച ഒരു നടിയുമായി എന്നാണ് കങ്കണയുടെ ട്വീറ്റ്. ഏതാണ്ട് 10 ലക്ഷം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ വന്നിരിക്കുന്നത്. പല ട്വീറ്റുകളിലും ദിഷയെ തീവ്രവാദിയായാണ് ചിത്രീകരിക്കുന്നത്.

