കൊല്ലം: പാലുല്‍പ്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിച്ചതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. സംസ്ഥാന ക്ഷീര സംഗമത്തോടനുബന്ധിച്ച് സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ക്ഷീര സഹകാരികളുടെയും ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളില്‍ ക്ഷീര കര്‍ഷകര്‍ക്ക് വിവിധ സബ്‌സിഡികള്‍ നല്‍കി വരുന്നുണ്ട്. അതിനാല്‍ തന്നെ സര്‍ക്കാരിനൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനം പാലുല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചതില്‍ വലിയ പങ്കുണ്ട്. അഞ്ചുവര്‍ഷ കാലയളവില്‍ ക്ഷീര വകുപ്പിന് സുസ്ത്യർഹമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയിലും ക്ഷീര, കൃഷി, ഫിഷറീസ് എന്നീ വകുപ്പുകള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ പി കെ ഗോപന്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ എന്‍ രാജന്‍, എല്‍ എസ് ജി ഡി ശില്പശാല കമ്മിറ്റി ചെയര്‍മാന്‍ പി ജഗന്നാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ‘ക്ഷീര മേഖലയിലൂടെ സുഭിക്ഷ കേരളം’ എന്ന വിഷയത്തില്‍ കില സി എച്ച് ആര്‍ ഡി ഡോ എബി ജോര്‍ജും ‘ജനപങ്കാളിത്തം ക്ഷീരസഹകരണ മേഖലയിലൂടെ’ എന്ന വിഷയത്തില്‍ ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം പ്രകാശും ക്ലാസുകള്‍ നയിച്ചു.
(പി.ആര്‍.കെ നമ്പര്‍.375/2021)

