അഹമ്മദാബാദ്: ഗുജറാത്തിലെ ജുനാഗഢിലെ ഹോട്ടലിൽ ചാടിക്കയറി ചുറ്റിത്തിരിയുന്ന സിംഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വെളുപ്പിന് അഞ്ച് മണിയോടെയുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഹോട്ടലിലേക്കുള്ള അതിർത്തി ചുമര് ചാടിക്കടന്നാണ് സിംഹം എത്തിയത്. പുലർച്ചെ ആയതു കൊണ്ടും പുറത്ത് മനുഷ്യർ ഇല്ലാതിരുന്നതും അപകടം ഒഴിവാക്കി. സി.സി.ടി.വി. ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
സിംഹങ്ങളുള്ള ഗിർ വന്യജീവി സങ്കേതത്തോടു ചേർന്നാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഏഷ്യാറ്റിക് സിംഹങ്ങളുടെ ഏറ്റവും വലിയ കേന്ദ്രമാണിത്. സരോവർ പോർട്ടിക്കോ എന്ന ഹോട്ടലിലെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അടുത്തു തന്നെ റെയിൽവേ സ്റ്റേഷനും ഉണ്ട്. നഗരത്തിലെ തിരക്കേറിയ ഭാഗത്താണിത്.
ട്വിറ്ററിൽ പ്രചരിച്ച വീഡിയോ ആയിരക്കണക്കിന് പേർ കണ്ടു കഴിഞ്ഞു. മൂന്നു തരം വീഡിയോകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. കണ്ടവരെല്ലാം തന്നെ തങ്ങൾക്കുണ്ടായ ഞെട്ടൽ വാക്കുകളിൽ രേഖപ്പെടുത്തി.

