കാഠ്മണ്ഡു: തങ്ങളുടെ കോവിഡ് വാക്സിൻ സ്വീകരിക്കാൻ നേപ്പാളിനു മേൽ ചൈന സമ്മർദ്ധം ചെലുത്തുന്നതായി വ്യക്തമാക്കുന്ന രേഖകൾ പുറത്തു വന്നു.
നേപ്പാളിലെ വിദേശകാര്യ മന്ത്രാലയവും കാഠ്മണ്ഡുവിലെ ചൈനീസ് എംബസിയും തമ്മിലുള്ള കത്തിടപാടുകളാണ് പുറത്തു വന്നത്. ചോർന്ന രേഖകൾ പ്രകാരം, കാര്യക്ഷമതയും ഫലപ്രാപ്തിയും ഇനിയും സ്ഥിരീകരിച്ചിട്ടില്ലാത്ത വാക്സിൻ സ്വീകരിക്കാൻ ബീജിംഗ് നേപ്പാളിനു മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു എന്നാണ്.
ചൈനയുടെ സിനോഫാർമ നിർമ്മിച്ച സിനോവാക് വാക്സിൻ സ്വീകരിക്കാനാണ് ചൈനയുടെ സമ്മർദ്ധം.
“ആവശ്യമായ രേഖകൾ പിന്നീട് നൽകും, പക്ഷേ ഉടൻ തന്നെ വാക്സിൻ എടുക്കുക,” എന്നാണ് ചൈനീസ് എംബസി നേപ്പാൾ സർക്കാരിന് അയച്ച കത്തിൽ പറയുന്നത്. അല്ലാത്തപക്ഷം വാക്സിൻ ലഭിക്കാൻ രാജ്യം ഏറെക്കാലം കാത്തിരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കത്തിന്റെ സാധുത കാഠ്മണ്ഡുവിലെ ചൈനീസ് എംബസി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നേപ്പാളി അധികൃതർ ഇത് യഥാർത്ഥമാണെന്ന് സ്ഥിരീകരിച്ചു.
വെളളിയാഴ്ച(05/02/21) ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി നേപ്പാളി വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവലിയുമായി ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു.

