കൊച്ചി: പണം വാങ്ങി ഉദ്ഘാടനത്തിൽ പങ്കെടുത്തില്ലെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ കൂടുതൽ ആരോപണവുമായി പെരുമ്പാവൂർ സ്വദേശി ഷിയാസ്. കേരളത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ നൽകിയ 25 ലക്ഷത്തിന് പുറമേ ബഹ്റൈനിൽ പരിപാടിയിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് പത്തൊൻപതര ലക്ഷം രൂപ വാങ്ങി സണ്ണി ലിയോൺ വഞ്ചിച്ചെന്ന് ഷിയാസ് ആരോപിച്ചു.
പണം നൽകിയത് സണ്ണി ലിയോണിന്റെ അക്കൗണ്ടിലേയ്ക്കാണ്. പണം വാങ്ങിയശേഷം സണ്ണി ലിയോൺ പരിപാടികളിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. സണ്ണി ലിയോൺ ക്രൈംബ്രാഞ്ചിനോട് പറയുന്നത് കളവാണ്. നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ഷിയാസ് പറഞ്ഞു.
പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തിരുന്നു. താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തത് സംഘാടകരുടെ പിഴവാണെന്നുമായിരുന്നു സണ്ണി ലിയോൺ ക്രൈംബ്രാഞ്ചിന് നൽകിയ വിശദീകരണം.

