ചെങ്കോട്ടയില്‍ ഖലിസ്ഥാന്‍ പതാകയുയര്‍ത്തുന്നവര്‍ക്ക് രണ്ടരലക്ഷം ഡോളര്‍: കലാപനീക്കം 20 ദിവസം മുമ്പ് ഐ.ബി.അറിഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ വിഘടനവാദസംഘടന, ചെങ്കോട്ടയില്‍ ഖലിസ്ഥാന്‍ പതാകയുയര്‍ത്തുന്നവര്‍ക്ക് രണ്ടരലക്ഷം ഡോളര്‍ പ്രഖ്യാപിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്.നിരോധിതസംഘടനയായ ”സിഖ് ഫോര്‍ ജസ്റ്റിസ്” (എസ്.എഫ്.ജെ.) ഇതിനായി പദ്ധതിയിട്ടിരുന്നുവെന്ന് 20 ദിവസം മുമ്പേ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് (ഐ.ബി) വിവരം ലഭിച്ചിരുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ തുക പിന്നീട് മൂന്നരലക്ഷം ഡോളറായി ഉയര്‍ത്തി. ഫെബ്രുവരി ഒന്നിന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ത്തണമെന്നതായിരുന്നു ഉപാധി. എന്നാല്‍, റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ കലാപത്തേത്തുടര്‍ന്ന് കേന്ദ്ര ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിനു പ്രഖ്യാപിച്ചിരുന്ന പാര്‍ലമെന്റ് മാര്‍ച്ച് കര്‍ഷകസംഘടനകള്‍ മാറ്റിവച്ചു. കഴിഞ്ഞ 20 മുതല്‍ 27 വരെ ചെങ്കോട്ട അടച്ചിടുന്ന കാര്യവും ഉന്നതതല ഇന്റലിജന്‍സ് യോഗം ചര്‍ച്ച ചെയ്തിരുന്നതായാണു സൂചന.ജനുവരി ആദ്യവാരം ഐ.ബി. സ്പെഷല്‍ ഡയറക്ടര്‍ അധ്യക്ഷത വഹിച്ച യോഗം ഇക്കാര്യംചര്‍ച്ച ചെയ്തിരുന്നു. ഡല്‍ഹി പോലീസിലെ എട്ട് ഉന്നതോദ്യോഗസ്ഥര്‍, 12 ഐ.ബി. ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ ഏജന്‍സിയായ റോ, എസ്.പി.ജി, ഹരിയാന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരാണു യോഗത്തില്‍ പങ്കെടുത്തത്. വര്‍ഷങ്ങളായി റിപ്പബ്ലിക് ദിനം ”കരിദിന”മായി ആചരിക്കുന്ന സിഖ് വിഘടനവാദസംഘടനകളുടെ സാന്നിധ്യം കര്‍ഷകസമരകേന്ദ്രങ്ങളിലുണ്ടെന്നു യോഗത്തില്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കര്‍ഷകസമരത്തിന് എസ്.എഫ്.ജെയില്‍നിന്ന് ഉള്‍പ്പെടെ സാമ്പത്തികസഹായവും ലഭിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →