കൊൽക്കത്ത: കൊൽക്കത്തയിൽ ബിജെപി നടത്തിയ റോഡ് ഷോയ്ക്ക് നേരെ കല്ലേറും കുപ്പിയേറും. കേന്ദ്രമന്ത്രി ദേബശ്രീ ചൗധരി, സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്, തൃണമൂല്‍ വിട്ട് അടുത്തിടെ ബിജെപിയിലെത്തിയ സുവേന്ദു അധികാരി എന്നിവർ പങ്കെടുത്ത റാലിക്ക് നേരെയാണ് അക്രമം.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിജെപി നടത്തിയ പരിവര്‍ത്തന്‍ യാത്രകളാണ് തിങ്കളാഴ്ച(18/01/21) കൊല്‍ക്കത്തയില്‍ നടന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ നടത്തിയ റാലിക്ക് തൊട്ടുപിന്നാലെയായിരുന്നു റോഡ് ഷോ. ഇതിനിടെ ചിലർ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കല്ലേറ് നടത്തുകയായിരുന്നു. കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് കുപ്പിയേറുമുണ്ടായി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
പശ്ചിമ ബംഗാളിൽ ഏപ്രില്‍-മെയ് മാസങ്ങളിലാവും നിയമസഭാ തെരഞ്ഞെടുപ്പ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42 സീറ്റുകളില്‍ 18 ഉം വിജയിച്ച ബിജെപി ഇത്തവണ ആത്മവിശ്വാസത്തിലാണ്.

