ന്യൂഡല്‍ഹി: വിവാദമായ വാട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റ് അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി 15 – 1 – 2021 വെള്ളിയാഴ്ച വാദം കേള്‍ക്കും. അഭിഭാഷകൻ നൽകിയ ഹർജിയിലാണ് വാദം.
ഉപയോക്താക്കളുടെ ഡാറ്റ മൂന്നാം കക്ഷിക്കും ഫെയ്‌സ്ബുക്കിനും അതിന്റെ മറ്റ് കമ്പനികള്‍ക്കുമായി ഏതെങ്കിലും ആവശ്യങ്ങള്‍ക്കായി പങ്കിടുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടു.
വാട്‌സാപ്പ് പ്രൈവസി പോളിസി പരിഷ്‌കരിച്ചത് ഏകപക്ഷീയമായാണ്.
മാത്രമല്ല ആപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് നിര്‍ബന്ധിതമാക്കുകയും ചെയ്തു. പുതിയ പോളിസി സ്വകാര്യതയ്ക്കുള്ള പൗരന്മാരുടെ അവകാശം ലംഘിക്കുന്നതാണെന്നും ഒരു വ്യക്തിയുടെ മൗലികാവകാശങ്ങളെ നേരിട്ട് ബാധിക്കുന്ന വ്യവസ്ഥകള്‍ പുതിയ പോളിസിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു .
ഇത്തരത്തിലുള്ള ഏകപക്ഷീയമായ പെരുമാറ്റവും ഭീഷണിപ്പെടുത്തലും ജനാധിപത്യത്തില്‍ അംഗീകരിക്കാനാവില്ലെന്നും ഹര്‍ജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

