ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നതിനു മുമ്പ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് സമഗ്രമായ മാര്‍ഗരേഖ അയച്ചു. 2021 ജനുവരി 16ന് കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് വിതരണം ചെയ്തു തുടങ്ങുക.
വാക്‌സിന്റെ പ്രത്യേകതകള്‍, ഡോസേജ്, ശീതീകരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ദോഷഫലങ്ങളും ഇമ്യുണൈസേഷനു പിന്നാലെയുണ്ടാകാവുന്ന ദോഷകരമായ പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയാണ് സമഗ്ര മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങള്‍ ഉള്‍പ്പെട്ട രേഖ എല്ലാ പ്രോഗ്രാം മാനേജര്‍മാര്‍ക്കും ശീതീകരണ ശൃംഖല കൈകാര്യം ചെയ്യുന്നവര്‍ക്കും വാക്‌സിന്‍ കുത്തിവെപ്പ് നടത്തുന്നവര്‍ക്കും വിതരണം ചെയ്തിട്ടുണ്ട്.
പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്:
പതിനെട്ടു വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുക.
വാക്‌സിന്റെ ആദ്യ ഡോസ് നല്‍കി 14 ദിവസത്തിനു ശേഷമേ രണ്ടാമത്തെ ഡോസ് നല്‍കാവൂ.
ഏത് വാക്‌സിന്റെ ഡോസ് ആണോ ആദ്യം നല്‍കിയത്, ആ വാക്‌സിന്‍ മാത്രമേ രണ്ടാമത്തെ ഡോസ് ആയും നല്‍കാവൂ.
ദോഷഫലങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ളവര്‍ ഗുരുതരമായ അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, ഗര്‍ഭിണിയാണോ എന്ന് സ്ഥിരീകരിക്കാത്തവര്‍, മുലയൂട്ടുന്ന അമ്മമാര്‍ തുടങ്ങിയവരില്‍ വാക്‌സിന്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇതുവരെ കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളില്‍ പങ്കെടുത്തിട്ടില്ല. അതിനാലാണ് ഗര്‍ഭിണികള്‍, ഗര്‍ഭിണിയാണോ എന്ന് സ്ഥിരീകരിക്കാത്തവര്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ കോവിഡ് വാക്‌സിന്‍ ഈ ഘട്ടത്തില്‍ സ്വീകരിക്കാന്‍ പാടില്ലാത്തത്.
താത്കാലികമായ പ്രത്യാഘാതങ്ങള്‍ പ്രത്യക്ഷപ്പെടുന്നവര്‍:
ഇവര്‍ക്ക് അസ്വസ്ഥതകള്‍ പൂര്‍ണമായും മാറിയ ശേഷം നാലു മുതല്‍ എട്ടാഴ്ചയ്ക്കുള്ളിലേ രണ്ടാമത്തെ ഡോസ് നല്‍കാവൂ.
ജനിതക വ്യതിയാനം വന്ന കോവിഡ് ബാധയുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍, ജനിതക വ്യതിയാനം വന്ന കോവിഡ് ബാധയുള്ളവരും സാര്‍സ്-കോവ്-2 മോണോക്ലോണല്‍ ആന്റിബോഡികളോ കോവാലസെന്റ് പ്ലാസ്മയോ നല്‍കിയവര്‍, ഏതെങ്കിലും രോഗബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ എന്നിവരിലാണ് താല്‍ക്കാലിക പ്രത്യാഘാതങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ളത്.

