തെരുവില്‍ വളവിറ്റ്‌ നടന്ന്‌ പഠനത്തിനുളള വക കണ്ടെത്തിയ ഭിന്ന ശേഷിക്കാരനായ രമേശ്‌ : ഇന്ന്‌ ഊര്‍ജ്ജവകുപ്പ്‌ ജോയിന്‍റ് സെക്രട്ടറി.

മുംബൈ: ഇന്ന്‌ തന്‍റെ സര്‍വീസിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഓരോ പ്രവര്‍ത്തിയിലും തന്‍റെ കുട്ടിക്കാലം ഓര്‍ത്തുപോകുന്നതായി രമേശ്‌ പറയുന്നു. മണ്ണെണ്ണ മറിച്ചുവില്‍ക്കുന്ന റേഷന്‍ വ്യാപാരിയുടെ ലൈസന്‍സ്‌ റദ്ദാക്കുമ്പോള്‍ മണ്ണെണ്ണ ഇല്ലാത്തതുകൊണ്ട്‌ വെളിച്ചമില്ലാതെ പഠനം നിര്‍ത്തേണ്ടി വന്ന പഴയ രാത്രികള്‍ ഓര്‍മ്മവരും. വിധവകള്‍ക്കുളള ആനുകൂല്ല്യം സംബന്ധിച്ച രേഖകള്‍ നീക്കുമ്പോള്‍ വിധവാ പെന്‍ഷനുവേണ്ടി ഓഫീസുകള്‍ കയറിയിറങ്ങുന്ന മാതാവിനെ ഓര്‍മ്മ വരും . ജാര്‍ഖണ്ഡിലെ ഊര്‍ജ്ജ വകുപ്പ്‌ജോയിന്‍റ് ‌ സെക്രട്ടറിയുടെ കഴിഞ്ഞ കാലത്തേപ്പറ്റിയുളള ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവയ്‌ക്കുന്നു.

പഠനത്തിലുളള പണം കണ്ടെത്താനായി ചെറുപ്പത്തിലെ പോളിയോ ബാധിച്ച്‌ തളര്‍ന്ന കാലുമായി രമേശ്‌ വളവിറ്റു നടന്നു. ഉപരി പഠനത്തിനായി മാതാവ്‌ ഭിക്ഷയെടുത്തു. ഒടുവില്‍ മുന്‍നിര റാങ്കുകാരനായി സിവില്‍ സര്‍വീസിലെത്തി. സ്വന്തം ജീവിതം കൊണ്ട്‌ യാഥാര്‍ത്ഥ്യമാക്കിയതാണ്‌ മഹാരാഷ്ട്രയില്‍ നിന്നുളള രമേശ്‌ ഗോലപ്‌. തെരുവില്‍ പട്ടിണിയും ദാരിദ്ര്യവും ഭക്ഷിച്ച്‌ ജീവിച്ച, ജാര്‍ഖണ്ഡിലെ ഊര്‍ജ്ജ വകുപ്പില്‍ ജോയിന്‍റ് ‌ സെക്രട്ടറിയായി നിയമനം ലഭിച്ച രമേശിന്‍റെ ജീവിതം യാതൊരാനുകൂല്ല്യങ്ങളുമില്ലാതെ ഉന്നതങ്ങള്‍ എങ്ങനെ കൈവരിക്കാമെന്നുളളതിന്‍റെ ഉദാഹരണമാണ്‌.

മഹാരാ‌ഷ്ട്രയിലെ സോലാപ്പൂര്‍ ജില്ലയിലുളള മഹാഗാവ്‌ എന്ന പിന്നാക്ക ഗ്രാമത്തിലാണ്‌ രമേശിന്‍റെ ജനനം. സൈക്കിള്‍ റിപ്പയര്‍ ചെയ്യുന്ന പിതാവ്‌ ഗോരഖ്‌ ഗോലപ്‌ മുഴുക്കുടിയനായിരുന്നു. അമിതമായ മദ്യപാനം മൂലം പിതാവ്‌ നേരത്തേ മരിച്ചു. ഇതോടെ കുടുംബത്തിന്‍റെ വരുമാനം മുഴുവനായി നിലച്ചു. അമ്മയും സഹോദരനും ഉള്‍ക്കൊളളുന്ന കുടുംബം മുഴുവനായും തെരുവിലേക്കിറങ്ങി. ആദ്യം കുപ്പിവളകളും മറ്റും വിറ്റുകിട്ടുന്ന നാണയത്തുട്ടുകളായിരുന്നു വരുമാനം . പോളിയോ മൂലം തളര്‍ന്ന കാലുകളുമായിട്ടായിരുന്നു സോളാപ്പൂരിലെ തെരുവുകളില്‍ രമേശ്‌ വളകള്‍ വിറ്റുനടന്നത്‌.

പ്രതികൂല ഘടകങ്ങള്‍ ധാരാളമുണ്ടായിരുന്നെങ്കിലും രമേശ്‌ പഠനത്തില്‍ മികവ്‌ കണിച്ചിരുന്നു. പഠനത്തിന്‌ ശേഷം ഏകവര്‍ഷ ഡിപ്ലോമാ കോഴ്‌സ്‌ ചെയ്‌തു. പണമില്ലാഞ്ഞതിനാല്‍ തുടര്‍ന്ന്‌ പഠിക്കാനായില്ല. ചെറിയ ജോലികള്‍ ചെയ്‌ത്‌ ജീവിക്കുന്നതിനിടെ ഓപ്പണ്‍സര്‍വ്വകാലാശാല മുഖാന്തിരം ബിരുദം പൂര്‍ത്തിയാക്കി. തുടര്‍ന്ന്‌ നാട്ടില്‍ സ്വകര്യ സ്‌കൂളില്‍ അദ്ധ്യാപകനായി. ഇതിനിടയില്‍ പരിചയപ്പെട്ട അദ്ധ്യാപകന്‍ മുഖാന്തിരമാണ്‌ സിവില്‍ സര്‍വീസിനെക്കുറിച്ചറിയുന്നത്‌. തുടര്‍ന്ന്‌ സിവില്‍ സര്‍വീസ്‌ പരിശീലനത്തിനായി മാതാവ്‌ പലരില്‍ നിന്നും വായ്‌പയെടുത്ത്‌ സ്വരൂപിച്ച പണവുമായി പൂനയിലേക്ക പോയി. ആദ്യ പരീക്ഷയില്‍ പരാജയപ്പെട്ടെങ്കിലും വിട്ടുകൊടുത്തില്ല. തുടര്‍ന്ന്‌ നടത്തിയ കഠിന പ്രയത്‌നത്തില്‍ 287 -ാം റാങ്കോടെ പട്ടികയില്‍ ഇടം പിടിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →