തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്തെ വീട്ടിൽ 78 കാരിയായ ജാൻ ബീവി എന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. വെള്ളിയാഴ്ച(08/01/21) വൈകുന്നേരമാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ ജാൻ ബീവിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നൂവെന്ന് പോലീസ് പറഞ്ഞു.ഈ സമയം ഇവർ വീട്ടിൽ തനിച്ചായിരുന്നു. സെക്രട്ടേറിയറ്റിലെ ജീവനക്കാരനായ ബീവിയുടെ മകൻ സാധാരണയായി രാത്രിയാണ് വീട്ടിലെത്താറ്.
വൈകിട്ട് എത്തിയ വീട്ടുജോലിക്കാരിയാണ് ബീവി കട്ടിലിൽ ഉറങ്ങുന്ന നിലയിൽ കണ്ടത്. വിളിച്ചിട്ടും ഉണരാതായപ്പോൾ വീട്ടുജോലിക്കാരി അയൽക്കാരനായ ഒരാളെ അറിയിച്ചു. അപ്പൊഴാണ് ഇവർ മരിച്ചുവെന്ന് സ്ഥിരീകരിക്കുന്നത്.
ബീവിയുടെ സ്വർണ്ണ വളകൾ കാണാതായിട്ടുണ്ടെന്ന് ജോലിക്കാരി പറഞ്ഞതോടെയാണ് സംശയം ഉയർന്നത്.
“മരിച്ച സ്ത്രീയുടെ ആഭരണങ്ങൾ കാണാതായതിനാൽ ഞങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ, ഒരു മൽപിടുത്തുത്തിൻ്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി ഞങ്ങൾ കാത്തിരിക്കുകയാണ്, കണ്ടെത്തലുകളെ അടിസ്ഥാനമാക്കി കൂടുതൽ അന്വേഷണം നടത്തും,” തിരുവല്ലം സിഐ വി സജികുമാർ പറഞ്ഞു.

