തിരുവനന്തപുരം: പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അതിര്‍ത്തികളിലുള്‍പ്പെടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
പക്ഷിപ്പനിയെ സംസ്ഥാന ദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടര്‍ ഡോ. കെഎം ദിലീപാണ് അറിയിച്ചത്.
പക്ഷിപ്പനി കണ്ടെത്തിയ ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലും കോട്ടയം നീണ്ടൂരിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പക്ഷിയുടെ മാംസം, മുട്ട എന്നിവ വിൽക്കുന്നതും വാങ്ങുന്നതും നിയന്ത്രിക്കും. മറ്റ് ജില്ലകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.
പക്ഷിപ്പനി സാഹചര്യത്തിൽ തമിഴ്നാട് സര്‍ക്കാര്‍ അതിര്‍ത്തികളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് കോഴിയും മുട്ടയും കൊണ്ടുവരുന്നത് വിലക്കി.

