കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പതിറ്റാണ്ടുകൾ നീണ്ട ഇടതുഭരണത്തിന് അന്ത്യം കുറിച്ചത് സിംഗൂരിലും നന്ദീ ഗ്രാമിലും തുടങ്ങിയ പ്രക്ഷോഭ ങ്ങളായിരുന്നു. സിംഗൂരിൽ ടാറ്റയുടെ നാനോ കാർ കമ്പനിക്കു വേണ്ടിയും നന്ദീഗ്രാമിൽ ഒരു കെമിക്കൽ ഹബ്ബിനു വേണ്ടിയും ബുദ്ധദേവ് ഭട്ടാചാര്യയുടെ സർക്കാർ കൃഷിഭൂമി ഏറ്റെടുക്കാൻ ശ്രമം നടത്തിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഇപ്പോൾ അതേ സിംഗൂരിൽ ഒരു വ്യവസായ പാർക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് മമതാ ബാനർജി. സിംഗൂരിൽ ഒരു കാർഷിക വ്യവസായ പാർക്ക് സ്ഥാപിക്കുമെന്നാണ് തെരഞ്ഞെടുപ്പിനു തൊട്ടു മുൻപായി മമത ബാനർജിയുടെ പ്രഖ്യാപനം.
“സിംഗൂരിൽ ഞങ്ങൾ ഒരു കാർഷിക വ്യവസായ പാർക്ക് ആരംഭിക്കുന്നു. സിംഗൂർ പ്രീമിയം ഗുണനിലവാരമുള്ള വിളകൾ ഉൽപാദിപ്പിക്കുന്നതിനാൽ, ഉൽപാദന വർദ്ധനവ് ഞങ്ങൾ ഉറപ്പാക്കുന്നു. ” മമതാ ബാനർജി 24/12/20 വ്യാഴാഴ്ച പറഞ്ഞു.
പദ്ധതിയെ “തട്ടിപ്പ്” എന്ന് വിശേഷിപ്പിച്ച പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാർട്ടികൾ മേഖലയിലെ ആളുകളെ വഞ്ചിക്കുകയാണ് മമത എന്ന് ആരോപിച്ചു.
സിംഗൂരിലെ ജനങ്ങളുടെ ഭൂമിയുമായി സംസ്ഥാന സർക്കാർ കച്ചവടം നടത്തുകയാണെന്ന് സിപിഎം നേതാവ് സുജൻ ചക്രബർത്തി പറഞ്ഞു. പുതിയ പ്രഖ്യാപനം വോട്ട് നേടാനുള്ള വെറും ഗൂഢാലോചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സിംഗൂരിലെ ടാറ്റയുടെ പദ്ധതിയെ എതിർത്ത ബാനർജി ഇപ്പോൾ സിംഗൂരിലെ പൗരന്മാരെ വിഡ്ഢികളാക്കുകയാണെന്ന് ബിജെപി പറഞ്ഞു.

