മംഗളൂരു: 17 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ മലയാളി ബാലനെ സാഹസികമായി രക്ഷപെടുത്തി മാംഗളൂര്‍ പോലീസ്. ഒപ്പം തട്ടിപ്പ് സംഘത്തില്‍പെട്ട 7 പേര്‍ പിടിയിലുമായി. മാംഗളൂരിന് സമീപം ബല്‍ത്തങ്ങാടിയില്‍ 17.12.2020 വ്യാഴാഴ്‌ച വൈകുന്നേരമാണ് മലയാളി കുടുംബത്തിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയശേഷം ബിറ്റ്‌കോയിന്‍ മോചന ദ്രവ്യം ആവശ്യപ്പെടുന്ന ആദ്യകേസാണിതെന്ന് കര്‍ണ്ണാടക പോലീസ് പറഞ്ഞു.
ഉജെരിയില്‍ സ്ഥിരതാമസമാക്കിയ മലയാളിയായ ബിജോയി അറക്കലിന്റെ യും , കണ്ണൂര്‍ സ്വദേശിനി ശാരിതയുടേയും മകന്‍ എട്ടുവയസുകാരനായ അനുഭവിനെയാണ് വ്യാഴാഴ്‌ച വൈകുന്നേരം കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തിലെ ഒരംഗം പിന്നീട് ശാരിതയെ ഫോണില്‍ വിളിച്ച് 17കോടി രൂപ ബിറ്റ് കോയിനായി മോചന ദ്രവ്യം ആവശ്യപ്പെടുക യായിരുന്നു. ബാഗളൂര്‍ ഇലക്ട്രോണിക്ക് സിറ്റിയില്‍ നിന്നുളള കോമള്‍, ഇയാളുടെ സുഹൃത്ത് മഹേഷ് , മണ്ഡ്യസ്വദേശി ഗംഗാധര്‍ , കുട്ടിയെ ഒളിപ്പിച്ചുവച്ച വീടിന്‍റെ ഉടമ മഞ്ചുനാഥ് എന്നിവരും പേരുവിവരങ്ങള്‍ വ്യക്ത മായിട്ടില്ലാത്ത മൂന്നുപേരുമാണ് അറസ്റ്റിലായത്. ഉജിരെയിലെ വീടിന് മുന്നില്‍ വച്ചാണ് വെളള നിറമുളള ഇന്‍ഡിക്ക കാറിലെത്തിയ സംഘം കുട്ടിയെ കയറ്റി കൊണ്ടുപോയത്.
ബിജോയിയുടെ പിതാവ് റിട്ടയേർഡ് നാവികസേന ഉദ്യോഗസ്ഥനായ ശിവന്‍കുട്ടിക്കൊപ്പം നടക്കാനിറങ്ങി തിരിച്ചുവരികയായിരുന്നു. വീടിന്റെ ഗേറ്റിന് സമീപത്തെത്തുമ്പോള്‍ അല്‍പ്പം മുന്നിലായി നടന്നുനീങ്ങിയ കുട്ടിയെ പെട്ടെന്ന് അടുത്തെത്തിയ കാര്‍ നിര്‍ത്തി അതിലേക്ക് വലിച്ചുകയറ്റുക യായിരുന്നു. മാലൂര്‍ താലൂക്കിലെ കൂര്‍മൊഹൊസൊളളി എന്ന കുഗ്രാമത്തിലെ ഒരു വീട്ടിലായിരുന്നു കുട്ടിയെ പാര്‍പ്പിച്ചിരുന്നത്. പ്രതികളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പോലീസ് ഇത് കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷം വീടും അവിടേക്ക് പോയി വരുന്നവരും പോലീസിന്റെ നിരന്തര നിരീക്ഷണത്തിലാക്കി.
സംഘാംഗങ്ങള്‍ ഉറക്കത്തിലായിരിക്കുമ്പോള്‍ കഴിഞ്ഞദിവസം (19.12.2020) പുലര്‍ച്ചെ പോലീസ് വീട്ടിലേക്ക് കടന്നുകയറി കുട്ടിയെ മോചിപ്പിക്കുക യായിരുന്നു. ദക്ഷിണ കന്നഡ ജില്ലാ പോലീസ് മേധാവി ബിഎല്‍ ലക്ഷ്‌മി പ്രസാദും കോലാര്‍ ജില്ലാ പോലീസ് മേധാവി കാര്‍ത്തിക് റെഡ്ഡിയും ഓപ്പറേഷന് നേതൃത്വം നല്‍കി. കുട്ടിയെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

