അലഹബാദ്: ലവ് ജിഹാദ് ആരോപിച്ച് ഉത്തര്‍ പ്രദേശ് പൊലീസ് കേസെടുത്ത മുസ്‍ലിം യുവാവിന്‍റെ അറസ്റ്റ് അലഹബാദ് ഹൈക്കോടതി തടഞ്ഞു. മുസാഫർനഗറിലെ നദീമിനും സഹോദരൻ സൽമാനുമെതിരെ യു.പി പൊലീസ് എടുത്ത കേസിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്.
പൊലീസിന്‍റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യവുമായി നദീം സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞത്. അടുത്ത ഹിയറിങ്ങിനായി കേസ് പരിഗണിക്കുന്നത് വരെ നദീമിനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി ഉത്തരവിട്ടു. നദീമിൻ്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗമോ നിർബ്ബന്ധിത മതപരിവര്‍ത്തനത്തിനായുള്ള സമീപനം ഉണ്ടായതായോ തെളിവുകള്‍ സൂചിപ്പിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി
ഉത്തർപ്രദേശിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അക്ഷയ് കുമാർ ത്യാഗിയാണ് നദീമിനെതിരേ പരാതി കൊടുത്തത് . തന്‍റെ വീട്ടിൽ നദീം സ്ഥിരമായി സന്ദർശനം നടത്തുന്നുണ്ടെന്നും തൻ്റെ ഭാര്യയെ മത പരിവർത്തനം നടത്തണം എന്ന ഉദ്ദേശ്യത്തോടെ പ്രണയത്തില്‍ പെടുത്തുകയായിരുന്നുവെന്നും വ്യക്തമാക്കിയായിരുന്നു ത്യാഗിയുടെ പരാതി. ഈ ഉദ്ദേശ്യത്തോടെ സ്മാർട് ഫോണും മറ്റു സമ്മാനങ്ങളും നദീം സമ്മാനിച്ചുവെന്നും ത്യാഗിയുടെ പരാതിയിൽ പറയുന്നു.
പരാതിയിൽ പറയപ്പെടുന്ന സ്ത്രീ സ്വന്തം ജീവിതത്തെക്കുറിച്ച് വ്യക്തതയും ബുദ്ധിയുമുള്ള പ്രായപൂർത്തിയായ ആളാണെന്നും കോടതി നിരീക്ഷിച്ചു.
ഹരജിക്കാരനും സ്ത്രീക്കും അവരവരുടെ സ്വകാര്യതയ്ക്ക് മൗലികാവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. സ്ത്രീയുടെ ഭര്‍ത്താവ് ആരോപിക്കുന്ന ബന്ധത്തിന്‍റെ അനന്തരഫലങ്ങളെ കുറിച്ച് മുതിർന്ന വ്യക്തികളായ ഇരുവർക്കും ധാരണയുണ്ടാകുമെന്നും കോടതി പറഞ്ഞു.

