ആലപ്പുഴ: തലയ്ക്കു ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവം കൊലപാതകമെന്നു സൂചന. വട്ടയാല്‍ വട്ടത്തില്‍ വീട്ടില്‍ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിനയുടെ (62) മരണത്തിലാണ് പൊലീസ് സംശയം പ്രകടിപ്പിച്ചത്. 5-12-2020 നാണ് തലയ്ക്കു പരുക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിയത്. 12-12-2020 ശനിയാഴ്ച രാവിലെ എട്ടേമുക്കാലോടെയാണ് മരിച്ചത്.
സ്പെഷ്യല്‍ ബ്രാഞ്ച് നൽകിയ റിപ്പോര്‍ട്ടിൽ കൊലപാതകമാണെന്ന് സംശയിക്കുന്നതായാണ് വിവരം. അസ്വാഭാവിക മരണത്തിന് സൗത്ത് പൊലീസ് കേസെടുത്തു. കോവിഡ് പരിശോധനയ്ക്കു ശേഷം പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം തുടരന്വേഷണം നടത്തുമെന്ന് സൗത്ത് സിഐ എം.കെ.രാജേഷ് പറഞ്ഞു.
തലയില്‍ ഭാരമുള്ള എന്തോ വീണ് മുറിവുണ്ടായി എന്നാണ് ബന്ധുക്കള്‍ ഡോക്ടറെ ധരിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുതല്‍ ഫിലോമിന അബോധാവസ്ഥയിലായിരുന്നു. ഇക്കാര്യത്തില്‍ സംശയമുണ്ടെന്ന് ഡോക്ടര്‍ പൊലീസിനോടു പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നു വാര്‍ഡിലേക്ക് മാറ്റിയെങ്കിലും നില മോശമാകുകയായിരുന്നു. അടിയേറ്റതിനെ തുടര്‍ന്ന് തലയില്‍ ആഴത്തില്‍ ഉണ്ടായ മുറിവാണ് മരണകാരണമെന്നാണു സൂചന. നാട്ടുകാരില്‍ ചിലരും മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
കൊലപാതകമാണെന്നു സംശയിക്കുന്നതിനാൽ വിശദമായ അന്വേഷണം സ്പെ ഷ്യല്‍ ബ്രാഞ്ച് ആവശ്യപ്പെട്ടു. സ്വപ്ന, സീമ, സീന, സുനീഷ് എന്നിവരാണ് മരിച്ച ഫിലോമിനയുടെ മക്കള്‍. സാലി, ബോസ്, സുനിയപ്പന്‍, ഫ്രാന്‍സി എന്നിവർ മരുമക്കളാണ് .

