കോഴിക്കോട്: തനിക്കു നേരെയുള്ള സംഘപരിവാര്‍ വധ ഭീഷണിക്കെതിരെ പോലീസ് നടപടി എടുക്കുന്നില്ലെന്ന് ബിന്ദു അമ്മിണി.
കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിന്ദു അമ്മിണിയുടെ ആരോപണം. വധ ഭീഷണി നടത്തിയ ആളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അടുത്ത ശനിയാഴ്ച കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ സത്യഗ്രഹം ആരംഭിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.
ഇനി താൻ ശബരിമലയിൽ പോകില്ലെന്നും പോയത് സംഘപരിവാര്‍ അഴിഞ്ഞാട്ടത്തിന് മറുപടി നല്‍കാനാണെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. എന്നാൽ മല ചവുട്ടിയതിൽ പശ്ചാത്താപം ഇല്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.
തന്നെ കത്തിച്ചു കളയും എന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഡിജിപിക്ക് പരാതി നല്‍കിയിട്ട് നടപടിയൊന്നുമുണ്ടായില്ല. പ്രതിയുടെ ഫോണ്‍ പിടിച്ചെടുക്കുന്നില്ല. എന്നാല്‍ പൊലീസ് തന്റെ ഫോണ്‍ നല്കാന് നോട്ടീസ് നല്‍കിയിരിക്കുകയാണെന്നും ബിന്ദു പറഞ്ഞു.
പോലിസ് സ്റ്റേഷനുകളിൽ ദളിതരുടെ പരാതി സ്വീകരിക്കാത്ത അവസ്ഥയാണ്. സുപ്രീംകോടതിയുടെ പൊലീസ് സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും തനിക്ക് സംരക്ഷണം നൽകിയിട്ടില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു. നാളെ താന്‍ ഉണ്ടാകുമോ എന്ന് ഉറപ്പില്ല. കൊയിലാണ്ടി പൊലീസ് സംരക്ഷണം തരാത്തതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.

