റായ്പൂർ: മുതിർന്ന ബി ജെ പി നേതാക്കളുടെ മക്കൾ ഇതര മതസ്ഥരിൽ നിന്നും നടത്തിയ വിവാഹങ്ങൾ ‘ലൗ ജിഹാദ് ‘ എന്ന നിർവചനത്തിൽ വരുമോയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേൽ. ബി ജെ പി ഭരിക്കുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ് ,ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ‘ലൗ ജിഹാദ്’ നിരോധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഭൂപേഷ് ബാഗേലിന്റെ പ്രതികരണം. വ്യക്തിസ്വതന്ത്ര്യത്തെ ഇല്ലാതാക്കാനും മതസ്പർദ്ധ വളർത്താനുമുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നതെന്നും അദ്ദേഹം ശനിയാഴ്ച (21/11/2020) ആരോപിച്ചു.
‘ സുബ്രഹ്മണ്യൻ സ്വാമി ഉൾപ്പടെ മിക്ക മുതിർന്ന സംഘപരിവാർ നേതാക്കളുടെയും മക്കൾ ഇതര മതസ്ഥരെ വിവാഹം ചെയ്തവരാണ്. ബിജെപിക്കാർ ചെയ്താൽ അത് ലൗ ജിഹാദല്ലാതാകുമോ ‘അദ്ദേഹം ചോദിച്ചു.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ പരമാവധി സാമുദായിക ഭിന്നിപ്പുണ്ടാക്കുകയും അതിലൂടെ വോട്ട് നേടുകയുമാണ് ബി ജെ പി യുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

