തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നും പ്രാഥമിക അനുമതി പോലും വാങ്ങാതെയാണ് സംസ്ഥാന സർക്കാർ കെ റയിൽ പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കെ റയിൽ അടക്കം സർക്കാരിന്റെ മിക്ക വൻകിട പദ്ധതികളും വെറും കൺസൾട്ടൻസി തട്ടിപ്പുകളാണെന്നും രമേശ് ചെന്നിത്തല ചൊവ്വാഴ്ച (24/11/20) തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കെ റയിലിനായി റവന്യൂ വകുപ്പിനെ മാറ്റി നിര്‍ത്തിയുള്ള ഭൂമി ഏറ്റെടുക്കലാണ് നടക്കുന്നത് ,ഇത് നിര്‍ത്തിവെക്കണം. ഭൂമി പണയപ്പെടുത്തി കമ്മീഷനടിക്കാനാണ് തീരുമാനം. വിവാദ ഫ്രഞ്ച് കമ്പനി സിസ്ട്രയാണ് പദ്ധതി കണ്‍സള്‍ട്ടന്റ്. ഡിപിആറും അലൈന്‍മെന്റും തയ്യാറാക്കിയത് സിസ്ട്രയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘ സംസ്ഥാന ഭൂമികള്‍ പണയം വെച്ച് വിദേശവായ്പ എടുക്കുന്നത് ആശങ്കാജനകമാണ്. കേന്ദ്ര അനുമതിയില്ലാതെ കെ റെയില്‍, പദ്ധതിയുമായി എങ്ങനെ മുന്നോട്ട് പോകും. പദ്ധതിക്ക് എതിരല്ല, സുതാര്യത വേണം’
കെ റെയില്‍ പദ്ധതിയില്‍ അടിയന്തിര സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ബാര്‍ക്കോഴ കേസില്‍ ബിജു രമേശിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേസില്‍ തനിക്കെതിരെ തെളിവില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

