ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം സുരക്ഷാ സേനയോട് ഏറ്റുമുട്ടി കൊല്ലപ്പെട്ട 4 നാല് ജെയഷേ മുഹമ്മദ് ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന തുരങ്കം കണ്ടെത്തി. നഗ്രോതയില്‍ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് കഴിഞ്ഞ ദിവസം ഭീകരര്‍ കൊല്ലപ്പെട്ടത്. തുരങ്കത്തിന് 160 മീറ്ററോളം നീളമുണ്ട്. തുരങ്കം ഇടിയാതിരിക്കാന്‍ വച്ചിരുന്ന മണല്‍ചാക്കുകളില്‍ പാകിസ്ഥാന്റെ വിലാസം കാണുന്നുണ്ട്.
നാല് ഭീകരര്‍ സാംബോ സെക്ടറിലൂടെയാണ് അതിര്‍ത്തി കടന്നതെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ ബിഎസ്ഫ് സംഘം നടത്തിയ പരിശോധനകളിലാണ് തുരങ്കം കണ്ടെത്തിയത്. പുതിയാതായി നിര്‍മ്മിച്ചതാണിതെന്ന് ബിഎസ് എഫ് അറിയിച്ചു. പുറത്തേക്ക് കടക്കുന്ന ഭാഗം കാട്ടുചെടികള്‍ വച്ച് മൂടിയ നിലയിലാണ്. വായഭാഗം ഇടിയാതിരിക്കാന്‍ മണല്‍ചാക്കുകള്‍ വച്ച് ബലപ്പെടുത്തിയിരുന്നു. ഈ ചാക്കുകളില്‍ പാക്കിസ്ഥാനിലെ കറാച്ചിയിലെ ഒരു സ്ഥാപനത്തിന്റെ വിലാസവും ഫോണ്‍ നമ്പരും വ്യക്തമാണ് . തുരങ്ക നിര്‍മ്മാണത്തിന് പിന്നില്‍ മികച്ച എഞ്ചിനീയറിംഗ് വൈദഗ്ധ്യമുണ്ടെന്നും അതില്‍ നിന്ന് വന്‍ശക്തികളാണ് പിന്നില്‍ പ്രര്ത്തിച്ചതെന്നും വ്യക്തമാണ്.
അതിനിടെ ഭീകരര്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ചത് കണക്കിലെടുത്ത് ജമ്മു കാശ്മീരില്‍ വാഹന പരിശോധന ശക്തമാക്കി. ആപ്പിള്‍ കയറ്റിയ ട്രക്കിലാണ് കൊല്ലപ്പെട്ട ഭീകരര്‍ കയറിയത്. ജമ്മുകാശ്മീരില്‍ ആപ്പിള്‍ വിളവെടുപ്പിന്റെ കാലമായതിനാല്‍ നിരവധി ട്രക്കുകള്‍ ചരക്കുമായി പോകുന്നുണ്ട്.

