ചിലരുടെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്നും കോടതി മുൻപാകെ ശിവശങ്കരൻ.
തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ എം ശിവശങ്കരൻ. ചിലരുടെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ ശിവശങ്കരൻ പറഞ്ഞു.
കുറ്റകൃത്യങ്ങളില്‍ തനിക്ക് ഒരു പങ്കുമില്ല. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തത് കൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്ത്, ലൈഫ്മിഷന്‍ തുടങ്ങിയ കേസുകളില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ തന്റെ മേല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദം ചെലുത്തുകയാണ്. ഇതിന് താന്‍ വഴങ്ങിയിട്ടില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും ശിവശങ്കരൻ പറയുന്നു.
സ്വപ്നയും തന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്സാപ്പ് സന്ദേശത്തിന്റെ പൂര്‍ണരൂപവും ശിവശങ്കരൻ രേഖമൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ വാട്സാപ്പ് സന്ദേശങ്ങള്‍ പരിശോധിക്കണം. താന്‍ ഒരു കസ്റ്റംസ് ഓഫീസറേയും സ്വര്‍ണക്കടത്തിന് വേണ്ടി വിളിച്ചിട്ടില്ലെന്നും ശിവശങ്കരൻ പറയുന്നു.

