കൊച്ചി: മുഖ്യമന്ത്രിയുടെ, റിമാന്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഫസ്റ്റ്‌ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. ജയില്‍ ചട്ടമനുസരിച്ചാണ് തീരുമാനം. നിരീക്ഷണത്തിന് ശേഷം കോവിഡ് നെഗറ്റീവ് ആയാല്‍ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. ബോസ്റ്റണ്‍ സ്‌കൂളില്‍ സജ്ജീകരിച്ച ഫസ്റ്റലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലാണ് ശിവശങ്കറിനെ താമസിപ്പിച്ചിരിക്കുന്നത്.
പകല്‍ മുഴുന്‍ നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിവശങ്കറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തത്. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച വിധിപറയും സ്വര്‍ണ്ണകളളക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്‌ന രണ്ട് ദിവസം മുമ്പ് ഇഡിക്ക് മൊഴി നല്‍കിയിരുന്നു.
എന്നാല്‍ ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഇഡിയുടെ അഭിഭാഷകന്‍ ശിവശങ്കറിനെതിരെ കൂടുതല്‍ ഗുരുതരമായ ആരോപനങ്ങളാണ് ഉന്നയിച്ചത്. നയതന്ത്ര ചാനലിലൂടെയുളള സ്വര്‍ണ്ണകടത്തിന് ശിവശങ്കര്‍ എല്ലാ ഒത്താശയും ചെയ്തിരുന്നുവെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. പ്രതികളുടെ മൊഴി പ്രകാരം 2019 നവംബറിലാണ് കളളക്കടത്ത് തുടങ്ങിയത്. എന്നാല്‍ അതിന് മുമ്പ്തന്നെ സ്വപ്‌നയുമായി വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ അനധികൃതമായ സ്വത്ത് സമ്പാദിക്കുകയും ചെയ്തിരുന്നു.
ഇത് ഒളിപ്പിക്കുന്നതിന് വേണ്ടിയാണ് സ്വപ്നയെ മുന്‍ നിര്‍ത്തി 2018 ല്‍ രണ്ട് ലോക്കറുകളും തുടങ്ങിയത്. എന്നാല്‍ സ്വപ്നയെ പൂര്‍ണ്ണ വിശ്വാസം ഇല്ലാത്തതിനാല്‍ തന്റെ വിശ്വസ്ഥനായ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിനെ ലോക്കറിന്റെ സംയുക്ത ഉടമകളില്‍ ഒരാള്‍ ആക്കി. പിന്നീട് കൂടുതല്‍ പണം വരാന്‍ തുടങ്ങിയതോടെ മൂന്നാമത് ലോക്കര്‍ തുടങ്ങാനും ശിവശങ്കര്‍ സ്വപ്‌നയോട് ആവശ്യപ്പെട്ടു. ശിവശങ്കറിനെ രക്ഷപെടുത്താനായി സ്വപ്‌ന തുടക്കത്തില്‍ തെറ്റായ മൊഴി നല്‍കിയിരുന്നെന്നും ഇഡി ആരോപിച്ചു. ലോക്കറില്‍ കണ്ടെത്തിയ ഒരുകോടി രൂപ ലൈഫ്മിഷന്‍ പദ്ധതിയില്‍ ശിവശങ്കറിനുളള കോഴപ്പണം ആയിരുന്നെന്നു ഇഡി വാദിച്ചു.

