ഭോപ്പാല്‍: മധ്യപ്രദേശിലെ നിവാഡിയില്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ് മരിച്ച മൂന്നുവയസുകാരന്‍ പ്രഹ്‌ളാദിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാവരും കുട്ടിയുടെ കുടുംബത്തിനൊപ്പമുണ്ടെന്നും ഇനി സംസ്ഥാനത്ത് ആരും കുഴല്‍ക്കിണറുകള്‍ തുറന്നുവെക്കരുതെന്നും ധനസഹായം പ്രഖ്യാപിക്കുമ്പോള്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. 90 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലും കുട്ടിയെ രക്ഷിക്കാന്‍ കഴിയാത്തതില്‍ മുഖ്യമന്ത്രി ദുഖം രേഖപ്പെടുത്തി.
90 മണിക്കൂര്‍ നീണ്ട രക്ഷപ്രവര്‍ത്തനത്തിന് ഒടുവില്‍ പുലര്‍ച്ചെ മൂന്നു മണിയോടെ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്.ബുധനാഴ്ച രാവിലെ കൃഷിയിടത്തില്‍ കളിക്കവേയാണ് ഹര്‍കിഷന്‍കപൂരി ദമ്പതികളുടെ മകനായ പ്രഹ്‌ളാദ് കുഴല്‍ക്കിണറില്‍ വീണത്. ഒരാഴ്ച മുന്‍പാണ് കൃഷി ആവശ്യത്തിനായി ഹര്‍കിഷന്‍ കുഴല്‍ക്കിണര്‍ കുഴിച്ചത്. സൈന്യവും ദുരന്തനിവാരണ സേനയും സമാന്തര കുഴിയെടുത്താണ് കുട്ടിയെ പുറത്തെടുത്തത്. നൂറു അടി താഴ്ചയില്‍ വെള്ളം കണ്ട കുഴല്‍ക്കിണറില്‍ അറുപത് അടി താഴ്ചയിലാണ് കുട്ടി കുടുങ്ങികിടന്നത്. കുട്ടിക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ടായിരുന്നെങ്കിലും രണ്ടാംദിവസം മുതല്‍ അനക്കമുണ്ടായിരുന്നില്ലെന്ന് ജില്ലാ കല്കടര്‍ പറയുന്നു.
ദേശീയ ദുരന്തനിവാരണസേനയുടെ കണക്കുകള്‍ പ്രകാരം 2009 മുതല്‍ ഇതുവരെ നാല്‍പതിലധികം കുട്ടികളാണ് കുഴല്‍ക്കിണര്‍ അപകടങ്ങളില്‍പ്പെട്ട് മരിച്ചിട്ടുള്ളത്. അപ്പോഴും കുഴല്‍ക്കിണറുകളുടെ മുകള്‍ഭാഗം മൂടിവയ്ക്കുന്നതിലും ഉപയോഗശൂന്യമായ കുഴല്‍ക്കിണര്‍ മൂടുന്നതിലും അശ്രദ്ധ തുടരുകയാണ്.

