കാസര്‍കോഡ്: കാസര്‍കോട്ടെ കരാറുകാരന്‍റെ വീടിനുനേരെ നടന്ന വെടിവെപ്പുകേസില്‍ രവിപൂജാരിയെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി , ക്രൈം ബ്രാഞ്ചിന്‍റെ ഭീകരവിരുദ്ധ സ്ക്വാഡാണ് രവി പൂജാരിയെ പ്രതിയാക്കി കേസെടുത്തത്. കാസര്‍കോട് ബേവിഞ്ചിയിലെ കരാറുകാരന്‍ മുഹമ്മദ് കുഞ്ഞിയുടെ വീടിനുനേരെ രണ്ടുതവണ വെടിവെയ്രപ്പുണ്ടായി. ഇതില്‍ ആദ്യത്തെ തവണയുണ്ടായ വെടിവെയ്‌പ്പിലാണ് പൂജാരിയെ പ്രതിചേര്‍ ത്തി രിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ റഹീമന്‍റെ നേതൃത്വത്തിലുളള ഉത്തര മേഖലാ ക്രൈം ബ്രാഞ്ച് സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച മനീഷ് ഷെട്ടിയും കേസില്‍ പ്രതിയായിരുന്നു. മനീഷ് ഷെട്ടി കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇയാളെ കേസില്‍ നിന്നൊഴിവാക്കും. പബ്ബുടമയായ മനീഷ് ഷെട്ടിയെ ബംഗളൂരുവിലെ ഡ്യുയറ്റ് ബാറിനുമുന്നില്‍ വെച്ച് ബൈക്കിലെത്തിയ രണ്ട്‌പേര്‍ കൊലപ്പെടുത്തുകയായിരുന്നു. കോടികള്‍ ആവശ്യപ്പെട്ട് 2008ലും 2013 ലും കരാറുകാരന്‍റെ വീടിനുനേരെ ആക്രമണം നടത്തിയത്. രവിപൂജാരിയുമായി ബന്ധപ്പെട്ട ആളുകളാണ് ആക്രമണം നടത്തിയതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
ആഫ്രിക്കയിലെ സെനഗലില്‍ നിന്നും മുഹമ്മദ് കുഞ്ഞിയുടെ മൊബൈല്‍ ഫോണിലേക്ക് വന്ന കോളാണ് രവി പൂജാരിയെ പ്രതി ചേര്‍ക്കുന്നതിലേക്ക് പ്രധാന തെളിവായത്. വെടിവെയ്‌പ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പണം ആവശ്യപ്പെട്ട് രവി പൂജാരി മുഹമ്മദ് കുഞ്ഞിനെ വിളിച്ചത്. അതിന് തൊട്ടുപിന്നാലെ മനീഷ് ഷെട്ടിയും വിളിച്ചിരുന്നു.
മനീഷ് ഷെട്ടി വിളിക്കുമെന്നും പണം കൊടുത്തുവിടണമെന്നും അല്ലെങ്കില്‍ ആപത്ത് ഉണ്ടാകുമെന്നും ഭീഷണി പ്പെടുത്തുകയായിരുന്നു. പിന്നാലെ മനീഷ് വിളിക്കുകയും ചെയ്തു. എന്നാല്‍ പണം നല്‍കാന്‍ വിസമ്മതിച്ചതിനാൽ വെടിവെയ്പ്പ് നടത്തി സംഘം രക്ഷപെടുകയായിരുന്നു. സംഭവം നടന്ന വീടിന്‍റെ വരാന്തയില്‍ നിന്ന് പൂജാരി എന്നെഴുതി. കടലാസ് കഷണവും കണ്ടെത്തിയിരുന്നു. ഈ കടലാസും കേസില്‍ പ്രധാന തെളിവായി. രവി പൂജാരിയെ അറസ്റ്റ് ചെയ്യാന്‍ സിഐ അബ്ദുല്‍ റഹീമും സംഘവും ഉടന്‍ ബംഗളൂരുവിലേക്ക് പോകും. ഈ കേസില്‍ 2015 ല്‍ മനീഷ് ഷെട്ടിയെ അന്നത്തെ കാസര്‍കോഡ് ഡിവൈഎസ്പി ആയിരുന്ന ടിപി രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തിരുന്നു.
മനീഷ് ഷെട്ടിക്കെതിരെ നിരവധി കേസുകളുണ്ട്. മറ്റൊരു കേസില്‍ അറസ്റ്റിലായി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുമ്പോഴാണ് ബേവിഞ്ചയിലെ വെടിവെപ്പുകേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിന്‍ തച്ചങ്കരി ബെംഗളൂരുവില്‍ എത്തി ചോദ്യം ചെയ്തപ്പോള്‍ രവി പൂജാരിയില്‍ നിന്ന് സുപ്രധാന മൊഴികള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

