ന്യൂ ഡൽഹി: ഓക്സ്ഫോഡ് സർവകലാശാലയുടെ കൊവിഡ് വാക്സിനായ കോവിഷീൽഡ് ഡിസംബറോടെ ലഭ്യമാക്കാനാവുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി. ഇ. ഒ ആദർ പൂനവാല പറഞ്ഞു . ഓക്സ്ഫോർഡ് സർവകലാശാലയുടെ വാക്സിനിന്റെ നിർമാണത്തിനായി ആസ്ട്ര സെനക്കയുമായി കരാറുണ്ടാക്കിയ സ്ഥാപനമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.
നിലവിൽ ഇന്ത്യയിൽ കാൻഡിഡേറ്റ് വാക്സിനിന്റെ അവസാനഘട്ട ട്രയലുകൾ നടത്തുകയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്.
“ഞങ്ങൾ ഒരു അടിയന്തര ലൈസൻസിനായി പോകുന്നില്ലെങ്കിൽ, ഞങ്ങളുടെ പരീക്ഷണങ്ങൾ ഡിസംബറോടെ അവസാനിക്കണം, തുടർന്ന് യു. കെ ട്രയലിന് വിധേയമായി ജനുവരിയിൽ ഇന്ത്യയിൽ ലഭ്യമാക്കാൻ ആരംഭിച്ചേക്കാം, അത് പൂർത്തീകരണത്തിന്റെ വക്കിലാണ്,അങ്ങനെയാണെങ്കിലും, യുകെയിലെ ക്ലിനിക്കൽ ട്രയലിൽ നിന്നുള്ള ഡാറ്റയെ ആശ്രയിച്ചിരിക്കും അത് ” ആദർ പൂനവാല പറഞ്ഞു.
കൂടുതൽ സുരക്ഷിതമെന്ന് കണ്ടെത്തിയാൽ, ഇന്ത്യൻ ഡ്രഗ് റെഗുലേറ്ററിൽ നിന്ന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടുന്നതിൽ നിന്ന് കമ്പനി പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ട്, മൂന്ന് സംയോജിത ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പുനരാരംഭിക്കാൻ സെപ്റ്റംബർ 16 ന്, ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുവദിച്ചിരുന്നു.
ചിമ്പാൻസികളിൽ അണുബാധയുണ്ടാക്കുന്ന ഒരു സാധാരണ ജലദോഷ വൈറസിന്റെ ദുർബലമായ പതിപ്പിൽ നിന്ന് നിർമ്മിച്ച വാക്സിൻ വർഷാവസാനത്തോടെ അവതരിപ്പിക്കാനാണ് ആസ്ട്രസെനെക ലക്ഷ്യമിടുന്നത്.

