പത്തിരിപ്പാല: ആദ്യം എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ട ഡിഗ്രി വിദ്യാർത്ഥിയോട് വീണ്ടും പരീക്ഷ എഴുതുവാൻ യൂണിവേഴ്സിറ്റി നിർദ്ദേശിച്ചു. മാത്രമല്ല പരീക്ഷ നടത്തുന്ന 6000 രൂപ ഫീസ് അടയ്ക്കണം എന്നും. പത്തിരിപ്പാല സർക്കാർ കോളേജിലെ ബിബിഎ വിദ്യാർഥി ഷാജിമോനാണ് ഈ അനുഭവം. ബി ബി എ നാലാം സെമസ്റ്റർ പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു ഷാജിമോൻ. പരീക്ഷാ ഫലം വന്നപ്പോൾ ആബ്സന്റ്. കാരണം അന്വേഷിച്ചപ്പോഴാണ് ഉത്തരക്കടലാസ് കാണാതായ വിവരം അറിയുന്നത്. പ്രിൻസിപ്പൽ വിവരം സർവകലാശാല അധികൃതരെ അറിയിച്ചു. വീണ്ടും പരീക്ഷ എഴുതുവാനും പരീക്ഷ നടത്തിപ്പിനായി 6000 രൂപ ഫീസ് അടക്കാനുമാണ് യൂണിവേഴ്സിറ്റി നിർദ്ദേശിച്ചത്.
ഭിന്നശേഷിക്കാരനായ ഷാജിമോൻ സാമ്പത്തികമായി നല്ല നിലയിൽ അല്ല. ശാരീരികമായും സാമ്പത്തികമായും തളർന്ന തനിക്ക് ഫീസ് അടയ്ക്കാനോ കോഴിക്കോട് വന്ന് പരീക്ഷ എഴുതാനോ സാധിക്കില്ല എന്ന് സർവകലാശാല അധികൃതരെ അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ പരീക്ഷയെഴുതിയതു തന്നെ പരസഹായത്തോടെയാണ്. പരാതിയുമായി ഗവർണറെ സമീപിച്ചിരിക്കുകയാണ് ഷാജിമോന്‍.
ഉത്തരക്കടലാസ് യൂണിവേഴ്സിറ്റിയിൽ എത്തിച്ചിട്ടുണ്ട് എന്നാണ് കോളേജ് അധികൃതർ പറയുന്നത്. നിലവിൽ ഷാജിമോൻ കോളേജിലെ വിദ്യാർത്ഥി അല്ല . ആയതുകൊണ്ട് കോളേജിൽ നിന്നും ഫണ്ട് എടുത്ത് ഫീസടയ്ക്കാൻ സാധിക്കില്ല എന്നും അധികൃതർ വ്യക്തമാക്കി.

