മുംബൈ: മുംബൈയിലെ അന്ധേരിയിൽ വിവാഹാഭ്യർഥന നിരസിച്ച നടിയെ സിനിമാ നിർമാതാവ് നടുറോഡില്‍ കുത്തിവീഴ്ത്തി. നടി മല്‍വി മല്‍ഹോത്രയെയാണ് നിര്‍മാതാവ് യോഗേഷ് മഹിപാല്‍ സിങ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. നടിക്ക് മൂന്ന് തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച (26/10/20) രാത്രി മല്‍വി കഫേയില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. നടിയുടെ കാർ തടഞ്ഞു നിർത്തിയാണ് യോഗേഷ് ആക്രമിച്ചത്. ഇരുവരും ദീർഘനാളായി സുഹൃത്തുക്കളായിരുന്നു. യോഗേഷ് വിവാഹാഭ്യര്‍ഥന നടത്തിയതോടെ നടി സൌഹൃദം ഉപേക്ഷിച്ചു. ഇക്കാര്യം ചോദിക്കാന്‍ നടിയുടെ കാര്‍ യോഗേഷ് തടഞ്ഞു. ഇരുവരും തമ്മിലെ വാക്കുതര്‍ക്കത്തിനിടെ യോഗേഷ് കത്തി കൊണ്ട് മല്വിയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വയറിലും ഇരു കൈകളിലുമാണ് മല്‍വിക്ക് കുത്തേറ്റത്. പിന്നാലെ ഇയാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു.
കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി നിര്‍മാതാവിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. നടി അപകടനില തരണം ചെയ്തെന്നും പൊലീസ് അറിയിച്ചു. ഹിമാചല്‍ പ്രദേശ് സ്വദേശിയായ മല്‍വി ചില ബോളിവുഡ് സിനിമകളിലും ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചിട്ടുണ്ട്.

