മോസ്കോ: ഏകദേശം 5000 വർഷം മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കപ്പെട്ട ഒരു തലയോട്ടി കണ്ടെത്തിയിരിക്കുകയാണ് റഷ്യയിലെ ഗവേഷകർ.
ക്രിമിയയിലെ ഒരു പ്രാചീന ശവക്കല്ലറയിൽ നിന്നും 20 നും 30 നുമിടയിൽ പ്രായം തോന്നിക്കുന്ന ഒരു യുവാവിന്റെ അസ്ഥികൂടം റഷ്യൻ അക്കാദമി ഓഫ് ആർക്കിയോളജിയിലെ ശാസ്ത്രജ്ഞർ അടുത്തിടെ കണ്ടെത്തി. അസ്ഥികൂടത്തിന്റെ തലയോട്ടി പരിശോധിച്ചപ്പോഴാണ് കൗതുകകരമായ ഒരു കാര്യം ഗവേഷകർ തിരിച്ചറിഞ്ഞത്. ആ തലയോടിന്റെ ഉടമ ഒരു മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
5000 വർഷം മുൻപുള്ള ഒരു ഡോക്ടർ അജ്ഞാതമായ ഏതോ കല്ലായുധത്തിലായിരുന്നു തലയോട്ടി തുരന്ന് ശസ്ത്രക്രിയ നടത്തിയത്. ആയുധത്തിന്റെ മുറിവുകൾ തലയോട്ടിയിൽ നിന്നും വ്യക്തമായി തിരിച്ചറിയാൻ ഗവേഷകർക്കായി. ഈ ശസ്ത്രക്രിയയ്ക്ക് ഹതഭാഗ്യനായ ആ യുവാവിനെ രക്ഷിക്കാനായില്ലെന്നാണ് ഗവേഷകർ പറയുന്നത്. ഏകദേശം അതേ കാലത്തു തന്നെ അയാൾ മരണപ്പെട്ടു.
പ്രാചീന ശസ്ത്രക്രിയകൾ പലതും വിജയിക്കാറുണ്ടെന്നും എന്നാൽ ഇത് ഭാഗ്യമില്ലാത്ത ഒരു രോഗിയാണെന്നും ഗവേഷക സംഘത്തിലെ ഡോ. ഡോബ്രോവോൾസ്കയ പറയുന്നു.

