അണ്ണാനഗർ: മൊബൈലിൽ ഓൺലൈൻ പണവിനിമയത്തിന് പതിനേഴുകാരൻ്റെ സഹായം തേടിയ ഡോക്ടർക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ . തമിഴ്നാട്ടിലെ ചെന്നൈ അണ്ണാനഗറിലാണ് സംഭവം.
പുതിയ സ്മാര്‍ട്ട് ഫോണുകളും പ്രീമിയം ഓണ്‍ലൈന്‍ ഗെയിമുകളും വാങ്ങാന്‍ ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു കുട്ടി. മക്കള്‍ വിദേശത്ത് ആയതിനാല്‍ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 76 വയസുളള ഡോക്ടറുടെ പണമാണ് നഷ്ടമായത്.
ഏഴുവര്‍ഷമായി ഡോക്ടറുടെ വീടിൻ്റെ ടെറസിൽ താമസിക്കുകയാണ് വീട്ടുജോലിക്കാരിയായ അമ്മയും ഈ കൗമാരക്കാരനും. സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ കുട്ടിയാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ഡോക്ടറെ സഹായിച്ചിരുന്നത്. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതിനിടെ, ഡോക്ടറുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയാണ് കുട്ടി പണം തട്ടിയത്. ലോക്ക്ഡൗണ്‍ സമയത്ത് ഡോക്ടറുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പ്രീമിയം ഓണ്‍ലൈന്‍ ഗെയിമുകള്‍ വാങ്ങുകയായിരുന്നു.
ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനായി കൂട്ടുകാർക്ക് 30000 രൂപ ചെലവഴിച്ച് ഇവര്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയതായും പൊലീസ് പറയുന്നു. തട്ടിപ്പ് ഡോക്ടര്‍ അറിയാതിരിക്കാന്‍ ഇടപാടുകളുടെ വിശദാംശങ്ങള്‍ എല്ലാം മൊബൈല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്തു.
ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ 7.5 ലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയ ഡോക്ടര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 17കാരനാണ് ഇതിന് പ്രതിയെന്ന് തിരിച്ചറിഞ്ഞത്.
പണം മുഴുവന്‍ തിരിച്ചുനല്‍കാമെന്ന വീട്ടുജോലിക്കാരി ഉറപ്പുനൽകിയതോടെ ഡോക്ടര്‍ പരാതി പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് 17കാരനെ പൊലീസ് താക്കീത് നല്കി വിട്ടയച്ചു.

