പൊഖ്റാൻ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടാങ്കുകൾ ആക്രമിച്ച് തകർക്കാൻ ശേഷിയുള്ള നാഗ് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചു. വ്യാഴാഴ്ച (22/10/20 ) പുലർച്ചെ 6.45ന് രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിലെ ഫയറിങ് റേഞ്ചിൽ നിന്നാണ് പോർമുന ഘടിപ്പിച്ചുള്ള അന്തിമ പരീക്ഷണം നടത്തിയതെന്ന് ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) അറിയിച്ചു.
നേരത്തെ, പൊഖ്റാനിൽ നടത്തിയ മൂന്ന് പരീക്ഷണങ്ങളും വിജയമായിരുന്നു. പോർമുന ഘടിപ്പിച്ചുള്ള പരീക്ഷണവും വിജയകരമായതിൽ വൈകാതെ മിസൈലുകൾ സൈന്യത്തിന് കൈമാറും. തുടർന്ന് ഇവ അത്യാധുനിക മിസൈൽ വാഹിനികളിൽ ഘടിപ്പിക്കും.
ഇന്ത്യ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറയിൽപെട്ട അത്യാധുനിക ടാങ്ക് വേദ മിസൈലാണ് നാഗ്. ശത്രുക്കളുടെ ടാങ്കുകളെ പകലും രാത്രിയിലും ഒരേപോലെ കൃത്യതയോടെ ആക്രമിച്ച് തകർക്കാനുള്ള ശേഷിയുണ്ട്. 4-7 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ ഭൂമിയിൽ നിന്നും ആകാശത്ത് നിന്നും തൊടുത്തുവിടാൻ സാധിക്കും.
ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് ടാങ്കുകൾ ആക്രമിച്ച് തകർക്കാൻ ശേഷിയുള്ള മിസൈലുകൾ കൈവശമുള്ളത്. 524 കോടി രൂപ ചെലവിട്ടാണ് നാഗ് മിസൈലുകൾ വികസിപ്പിച്ചത്.

