പടിഞ്ഞാറത്തറ: ജോലിക്ക് കൂലി കൊടുത്തത് കുറവാണന്ന് ആരോപിച്ച് കൂടെ ജോലി ചെയ്ത ആളുടെ കാല് തല്ലിയൊടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പടിഞ്ഞാറത്തറ ചേതലോട്ട്കുന്ന് കോളനിയിലെ സിന്‍ജുവാണ് (28) പിടിയിലായത്. 2020 ഒക്ടോബർ 14 നാണ് സംഭവം.
ചെതലോട്ട്കുന്ന് ഇടുങ്ങാനാക്കുഴി തോമസിന്റെ കാലാണ് സിന്‍ജു തല്ലിയൊടിച്ചത്. കൂലിപ്പണിക്കാരായ ഇരുവരും ഒരുമിച്ചാണ് ജോലിക്ക് പോയിരുന്നത്.
തൊഴിലുടമ നൽകിയ 700 രൂപ കൂലി കുറവാണെന്ന പേരില്‍ ഇയാള്‍ തോമസിന്റെ വീട്ടിലേക്ക് പോയി ബഹളം വെച്ചു. വാക്കുതര്‍ക്കത്തിനിടയിൽ ഇയാള്‍ വീടിനടുത്ത് ഉണ്ടായിരുന്ന തൂമ്പക്കൈ കൊണ്ട് കാലില്‍ അടിച്ചു നിലത്തുവീണ തോമസിന്റെ ചെവിയടക്കം ചവിട്ടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ തോമസ് കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സി.ഐ എന്‍.ഒ. സിബി, എസ്.ഐ എസ്. ഷമീര്‍, സി.പി. ഒ സിദ്ദീഖ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

