തൃശൂർ: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച (15/10/2020) രാവിലെ 8 മണിയോടെയായിരുന്നു അന്ത്യം.
പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിൽ 1926 ൽ ജനിച്ച അക്കിത്തം എട്ടു പതിറ്റാണ്ട് കാലം മലയാളത്തിൻ്റെ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, മനസ്സാക്ഷിയുടെ പൂക്കൾ, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ, നിമിഷ ക്ഷേത്രം, പഞ്ചവർണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലിൽ, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത,സ്പർശമണികൾ, അഞ്ചു നാടോടിപ്പാട്ടുകൾ, മാനസപൂജ എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാനകൃതികൾ.
വി.ടി ഭട്ടതിരിപ്പാടിൻ്റെയും ഇ എം എസ് നമ്പൂതിരിപ്പാടിൻെറയും കൂടെ യോഗക്ഷേമ സഭയിലൂടെയാണ് അക്കിത്തം പൊതുരംഗത്തേക്കെത്തിയത്. കേരള- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, പത്മശ്രീ, വയലാർ അവാർഡ് ,എഴുത്തച്ഛൻ പുരസ്കാരം എന്നിവയെല്ലാം അദ്ദേഹത്തെ തേടിയെത്തി. 2019 ൽ ജ്ഞാനപീഠവും മഹാകവിയ്ക്ക് നൽകപ്പെട്ടു.

