തൃശൂര്‍: അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നതിനിടെ കൊല്ലപ്പെട്ട തിരുവനന്തപുരം സ്വദേശി ഷെമീറിന്‍റെ മരണം ജയില്‍ ജീവനക്കാരുടെ മര്‍ദ്ദനമേറ്റാെെണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പോസ്റ്റ് മോര്‍ട്ടം സര്‍ട്ടിഫിക്കറ്റും ,ഇന്‍ക്വസ്റ്റ് , ഫോറന്‍സിക്ക് റിപ്പോര്‍ട്ടുകളും ഹാജരാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ജയില്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. ഷെമീറിന്‍റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളേക്കുറിച്ചും മറ്റുരണ്ടുപേര്‍ക്ക് മര്‍ദ്ദനമേറ്റെന്ന പരാതിയെക്കുറിച്ചും ജയില്‍ വിഭാഗം ഡിജിപി 30 ദിവസത്തിനകം റിപ്പോര്‍ട്ട് ഹാജരാക്കണം.
മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 17 വയസുകാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് നിരീക്ഷണകേന്ദ്രത്തില്‍ ക്രൂര മര്‍ദ്ദനമേറ്റെന്ന പരാതി വിശദമായി അന്വേഷിക്കണമെന്ന് കമ്മീഷന്‍ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു.
2020 സെപ്തംബര്‍ 29 ന് ആണ് 10 കിലോ കഞ്ചാവുമായി ഷെമീറിനെ തൃശൂര്‍ പോലീസ് പിടികൂടിയത്. അന്നുതന്നെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തിരുന്നു. റിമാന്‍റ് ചെയ്യുന്നിന് മുമ്പ് നടത്തിയ വൈദ്യ പരിശോധനയില്‍ ഷെമീറിന് മര്‍ദ്ദനമേറ്റതായി കണ്ടെത്തിയിട്ടില്ല. ജയില്‍ വകുപ്പിന്‍റെ കോവിഡ് കെയര്‍ സെന്‍ററിലേക്കാണ് പ്രതിയെ കൊണ്ടുപോയത്. അവിടെ വച്ച് മൂന്നുപ്രതികള്‍ക്കും മര്‍ദ്ദനമേറ്റെന്നാണ് മൊഴി. ഗുരുതരാവസ്ഥയിലായ ഷെമീറിനെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകാതെ ഷെമീര്‍ മരിച്ചു. ശരീരത്തില്‍ 40ഓളം മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

