ജയ്പൂര്‍: രാജസ്ഥാനില്‍ ക്ഷേത്രത്തിലെ പൂജാരിയെ തീകൊളുത്തി കൊന്നു. ഭൂമി തർക്കമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനിലെ കരൗലി ജില്ലയിലെ രാധാകൃഷ്ണ ക്ഷേത്ര പൂജാരിയായ ബാബുലാൽ വൈഷ്ണ് (50) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിൻ്റെ ദേഹത്ത് പെട്രോളും മണ്ണെണ്ണയും ഒഴിച്ച ശേഷം അക്രമി സംഘം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റ ഇദ്ദേഹം ആശുപത്രിയില്‍ വച്ച് ചികിത്സയ്ക്കിടെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആറു പേര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്.
ക്ഷേത്രത്തിന്റെ ഭൂമി കയ്യേറാനുളള ചിലരുടെ ശ്രമത്തെ പൂജാരി എതിര്‍ത്തിരുന്നു. ക്ഷേത്രഭൂമിയുടെ ഒരു ഭാഗം വീട് നിര്‍മ്മിക്കാനായി പൂജാരിക്ക് ക്ഷേത്ര ഭാരവാഹികള്‍ വിട്ടു കൊടുത്തിരുന്നു.
പൂജാരി നിരപ്പാക്കിയ സ്ഥലത്ത് പ്രതിഭാഗത്തുള്ളവർ കുടിൽ കെട്ടാൻ ശ്രമം നടത്തിയതാണ് തർക്കത്തിന് കാരണമായത്. 7/10/20 ബുധനാഴ്ച വൈകിട്ടാണ് സംഭവം. പ്രതികൾ പെട്രോൾ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നുവെന്നാണ് പൂജാരിയുടെ മൊഴി.
തർക്കത്തിൽ ഗ്രാമ പ്രമുഖർ ഇടപെട്ട് പൂജാരിക്ക് അനുകൂലമായി വിധി പറഞ്ഞിരുന്നു. പൂജാരിയുടെ മൊഴിയെ തുടർന്ന് മുഖ്യ പ്രതി കൈലാഷ് മീണയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ശങ്കർ , നമോ മീണ തുടങ്ങി ആറ് പേർക്കെതിരെയാണ് പൂജാരിയായ ബാബുലാൽ മൊഴി നൽകിയിരിക്കുന്നത്.

