തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം ശബരിമല ക്ഷേത്രം തുറക്കുമ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ നിർബന്ധമായും പാലിക്കണമെന്ന് വിദഗ്ദ്ധ സമിതി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
ശുപാർശകൾ ചുവടെ
- നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് നിലയ്ക്കലിലെ എന്‍ട്രി പോയൻ്റുകളില്‍ പണം നല്‍കി വീണ്ടും പരിശോധന നടത്താന്‍ സൗകര്യമൊരുക്കണം.
- 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ഗുരുതരമായ അസുഖങ്ങള്‍ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പോര്‍ട്ട് കൊണ്ടു വരണം.
- തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസവും ആയിരം പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കും മാത്രം ദര്‍ശനം അനുവദിക്കണം
- ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള ബേസ് ക്യാംപായ നിലയ്ക്കലില്‍ പരിശോധനയും തീര്‍ത്ഥാടകരുടെ സ്ക്രീനിംഗും നടത്തണം
വിദഗ്ദ്ധസമിതി ശുപാര്‍ശ സമർപ്പിച്ചെങ്കിലും അന്തിമ തീരുമാനം എടുക്കുന്നത് സംസ്ഥാന സര്‍ക്കാരായിരിക്കും. 7-10-2020 ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ശുപാര്‍ശകള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

