തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ സിഇഒ യു വി ജോസിനെ സിബിഐ ചോദ്യം ചെയ്ത് വിട്ടയച്ചു. ഒൻപത് മണിക്കൂറാണ് ഏജൻസി യു വി ജോസിനെ ചോദ്യം ചെയ്തത്. ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ റെഡ് ക്രെസന്റുമായി സംസ്ഥാന സർക്കാരിന് വേണ്ടി കരാറിൽ ഒപ്പിട്ടത് യു വി ജോസായിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്ററേയും നഗരസഭ സെക്രട്ടറിയെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് ലൈഫ് മിഷൻ സി ഇ ഒ, യു വി ജോസിനെ ചോദ്യം ചെയ്തത്.
ലൈഫ് മിഷനും റെഡ്ക്രസൻ്റും തമ്മിലുള്ള കരാറുകൾ സംബന്ധിച്ച കാര്യങ്ങളാണ് സി ബി ഐ, യു വി ജോസിനോട് അന്വേഷിച്ചറിഞ്ഞത് എന്നാണ് സൂചന. യൂണിടാക്കും സെയ്ൻ വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയുള്ള ഇടപാടുകൾ, റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാപത്രം, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെൽത്ത് സെന്ററും സംബന്ധിച്ച രേഖകളും ഹാജരാക്കാൻ യു വി ജോസിനോട് സി ബി ഐ ആവശ്യപ്പെട്ടിരുന്നു.

