ന്യൂഡൽഹി : ഉത്തർപ്രദേശിലെ ഹത്റാസിൽ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും യമുനാ എക്സ്പ്രസ് ഹൈവേയിൽ പൊലീസ് തടഞ്ഞു. രാഹുൽ ഗാന്ധിയെ പൊലീസ് തള്ളി റോഡിൽ വീഴ്ത്തുകയും ചെയ്തു. രാഹുലിനെയും പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഹത്റാസിലെ സംഘർഷ സാഹചര്യവും നിരോധനാജ്ഞയും ചൂണ്ടിക്കാട്ടിയാണ് ഈ നടപടിയെന്നാണ് പൊലീസ് ഭാഷ്യം.
പൊലീസ് വിലക്ക് മറികടന്ന് വാഹനം ഉപേക്ഷിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യമുനാ എക്സ്പ്രസ് വേയിലൂടെ കാൽ നടയായി മുന്നോട്ടു പോകുമ്പോഴാണ് കയ്യേറ്റവും അറസ്റ്റും നടന്നത്. പെൺകുട്ടിയുടെ ഗൃഹസന്ദർശനം നടത്തി ബന്ധുക്കളോട് നേരിട്ട് സംസാരിക്കും എന്ന ഉറച്ച നിലപാടിലാണ് രാഹുലും പ്രിയങ്കയും ഹത്റാസിലേക്ക് പുറപ്പെട്ടത്.

