കൊച്ചി: ലൈഫ് മിഷൻ ഇടപാടിൽ സി ബി ഐക്ക് ഹൈക്കോടതിയുടെ വാക്കാലുള്ള പച്ചക്കൊടി. സി ബി ഐ അന്വേഷണവുമായി സർക്കാർ സഹകരിക്കുകയാണ് വേണ്ടതെന്നും കോടതി വാക്കാൽ പരാമർശിച്ചു. ലൈഫ് മിഷൻ്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി, കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കും. സർക്കാരിൻ്റെ വാദങ്ങളൊന്നും ഹൈക്കോടതി അംഗീകരിച്ചില്ല. ധാരണാപത്രം ഫ്ലാറ്റ് നിർമാണത്തിനെന്ന് സർക്കാർ വാദിച്ചു. ലൈഫ് മിഷൻ ഭൂമി മാത്രമാണ് നൽകിയതെന്നും ഇടപാട് റഡ് ക്രസൻ്റും യൂണിടാക്കും തമ്മിലാണെന്നുമുളള വാദമുന്നയിച്ചപ്പോൾ , ലൈഫ് മിഷനില്ലാതെ യൂണിടാക്കിനും റെഡ്ക്രസൻ്റിനും ഇടപാട് നടത്താനാകുമോ എന്ന് കോടതി ചോദിച്ചു.
സെയിൻ വെഞ്ചേഴ്സിനെയും യൂണിടാക്കിനെയും സഹായിക്കാനാണോ ഹർജിയെന്ന് സി ബി ഐ അഭിഭാഷകൻ ചോദിച്ചു. ലൈഫ് മിഷൻ സി ഇ ഒ ആയ യു വി ജോസാണ് ലൈഫ് മിഷനു വേണ്ടി ഹർജി നൽകിയത്. ഇടക്കാല ഉത്തരവ് ഉണ്ടായില്ല എങ്കിലും അടുത്ത വ്യാഴാഴ്ചയും സി ബി ഐ ക്കെതിരായ ഉത്തര വുണ്ടാകാൻ സാധ്യതയില്ലെന്നാണ് നിയമ വൃത്തങ്ങൾ നൽകുന്ന സൂചന.
സർക്കാരിനു വേണ്ടി ഹാജരായത് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ കെ.വി.വിശ്വനാഥനായിരുന്നു. വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം കോടതിയിൽ ഹാജരായത്.

