പാറ്റ്ന: തെരഞ്ഞെടുപ്പ് അടുത്തു വരുന്ന ബീഹാറിൽ കോൺഗ്രസ്സിൻ്റെയും ആർ ജെ ഡി യുടെയും നേതൃത്വത്തിലുള്ള മഹാ സഖ്യത്തിൽ അസ്വസ്ഥതകൾ തുടരുകയാണ്. ആർ ജെ ഡി ആദ്യം തന്നെ ലാലു പ്രസാദ് യാദവിൻ്റെ മകൻ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് കോൺഗ്രസ്സിന് അത്ര രസിച്ചിട്ടില്ല. ഏകപക്ഷീയ തീരുമാനത്തിലെ അതൃപ്തി കോൺഗ്രസിലെ ചില നേതാക്കൾ പ്രകടമാക്കുകയും ചെയ്തു.
മഹാ സഖ്യത്തിൻ്റെ ഭാഗമായിരുന്ന സി.പി. ഐ ( എം.എൽ) ന് 20 സീറ്റുകൾ നൽകാമെന്ന് ആർ.ജെ .ഡി സമ്മതിച്ചൂവെങ്കിലും സി.പി. ഐ ( എം.എൽ) അതിൽ തൃപ്തരായില്ല. അവർ 30 സീറ്റുകളിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചും കഴിഞ്ഞു.
ആകെ 243 മണ്ഡലങ്ങളുള്ള ബീഹാറിൽ 75 സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. എന്നാൽ 50 ലധികം സീറ്റ് നൽകില്ലെന്ന നിലപാടിലാണ് ആർ.ജെ.ഡി.

