കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കണമെന്ന ഉമർ ഖാലിദിൻ്റെ ഹർജി ദില്ലി കോടതി തള്ളി

ന്യൂ ഡൽഹി: പൊലീസ് കസ്റ്റഡിയിലിരിക്കെ രണ്ടു ദിവസത്തിലൊരിക്കൽ കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കണമെന്ന് ജെ എൻ യു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിൻ്റെ ഹർജി ദില്ലി കോടതി തള്ളി. ദില്ലി കലാപവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഉമർ ഖാലിദിനെ പൊലീസ് അറസ്റ്റു ചെയ്തത്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് ഉമർ ഖാലിദ്.

‘കേസിലെ വസ്തുതകളും സാഹചര്യവും പരിശോധിക്കുമ്പോള്‍ ആവശ്യം പരിഗണിക്കുന്നതിനുള്ള യാതൊരു യോഗ്യതയും കാണുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് അമിതാബ് റാവത്ത് ഹർജി തള്ളിയത്. രണ്ട് ദിവസങ്ങളിലൊരിക്കൽ അര മണിക്കൂര്‍ നേരം കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്നായിരുന്നു ഉമര്‍ ഖാലിദിന്റെ ഹരജി. കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കുമെന്ന് പൊലീസ് വാക്കാല്‍ സമ്മതിക്കുകയും പിന്നീട് ഇത് റദ്ദാക്കുകയുമായിരുന്നുവെന്നും ഉമര്‍ ഖാലിദിൻ്റെ ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കസ്റ്റഡിയിലിരിക്കുന്ന പ്രതിക്ക് കുടുംബവുമായി കൂടികാഴ്ച്ച നടത്താന്‍ അനുവദിക്കുന്നതിന് സിആര്‍പിസി വ്യവസ്ഥയില്ലെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

അഭിഭാഷകനുമായുള്ള കൂടികാഴ്ച്ച ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിയുടെ സുരക്ഷ സംബന്ധിച്ച് അഭിഭാഷകന്‍ ആശങ്കയറിയിച്ചതിനെ തുടർന്ന് സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കോടതി പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദില്ലി കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തി സെപ്തംബര്‍ 13 നായിരുന്നു ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →