ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പഞ്ചാബിലും ഹരിയാനയിലും പ്രക്ഷോഭം ശമനമില്ലാതെ തുടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ പലയിടത്തും ട്രാക്ടറുകള്‍ക്ക് തീയിട്ടു. ലാത്തി വീശിയും ജലപീരങ്കി ഉപയോഗിച്ചുമാണ് പൊലീസ് കര്‍ഷകരെ നേരിട്ടത്.
കര്‍ഷക പ്രക്ഷോഭം രാജ്യത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് പടരുകയാണ്. സംയുക്ത കര്‍ഷക പ്രക്ഷോഭവേദിയായ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ–-ഓര്‍ഡിനേഷന്‍ കമ്മിറ്റി, അഖിലേന്ത്യാ കിസാന്‍സഭ, തുടങ്ങി വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. രാജസ്ഥാനിലെ ഹനുമാന്‍ഗഢില്‍ ആയിരത്തിലധികം കര്‍ഷകര്‍ അണിനിരന്ന പ്രതിഷേധസംഗമം നടന്നു.

