പാകിസ്ഥാനില്‍ രാജാവിനേക്കാള്‍ വലിയ മന്ത്രി എന്ന നിലയിലാണ് പട്ടാള ഭരണം: നവാസ് ഷെരീഫ്

ലണ്ടന്‍: പാകിസ്ഥാനില്‍ രാജാവിനേക്കാള്‍ വലിയ മന്ത്രി എന്ന നിലയിലാണ് പട്ടാള ഭരണമെന്നും ഈ ബദല്‍ സര്‍ക്കാര്‍ സംവിധാനമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. രാജ്യത്തേക്കാള്‍ വലിയ രാജ്യമായാണ് പട്ടാളം സ്വയം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പട്ടാള മേധാവികള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് പാക് പ്രതിപക്ഷ കക്ഷികള്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു. ബിലാവല്‍ ഭൂട്ടോ സര്‍ദാരി സംഘടിപ്പിച്ച ഓള്‍ പാര്‍ട്ടീസ് കോണ്‍ഫറന്‍സില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസാരിക്കുകയായിരുന്നു നേതാക്കള്‍. ലണ്ടനില്‍ ഇരുന്നാണ് നവാസ് ഷെരീഫ് സംസാരിച്ചത്.

തെരഞ്ഞെടുക്കപ്പെട്ട ഈ സര്‍ക്കാരിനെയും ഈ സംവിധാനത്തെയും നീക്കം ചെയ്യുന്നതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. ഞങ്ങളുടെ പോരാട്ടം പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയല്ല. ഇത് സ്ഥാപിച്ചവര്‍ക്കെതിരെയാണെന്നും ഷെരീഫ് പറഞ്ഞു.തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ രാജ്യത്തിന്റെ കാര്യങ്ങള്‍ നടത്താനും സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യാനും വിദേശനയം തീരുമാനിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ ചെയ്യുന്നത് പട്ടാളമാണ്. ഞങ്ങളുടെ പോരാട്ടം ഇമ്രാന്‍ ഖാനെതിരെയല്ല, മറിച്ച് തന്റെ നിയമവിരുദ്ധമായ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്ന ശക്തികളുമായാണ്- ഷെരീഫ് പറഞ്ഞു.

രാഷ്ട്രീയ നേതാക്കള്‍ ഉത്തരവാദിത്തത്തിന്റെ പേരില്‍ നിരന്തരം ഇരകളാകുമ്പോള്‍, ഭരണഘടനയെ അട്ടിമറിക്കുകയും എല്ലാത്തരം കുറ്റകൃത്യങ്ങളും ചെയ്യുകയും ചെയ്തിട്ടും സൈനിക സ്വേച്ഛാധിപതികള്‍ രക്ഷപ്പെട്ടു.പാക്കിസ്ഥാന്റെ ചരിത്രം പരിശോധിച്ചാല്‍ കൂടുതലും കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് ഒരു സൈനിക സ്വേച്ഛാധിപതിയാണ്. അല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ നിലനില്‍ക്കേ സമാന്തര ഗവണ്‍മെന്റ് സൈന്യം നടത്തുകയായിരുന്നു സൈനിക മേധാവികള്‍ക്കെതിരെ നിയമ ലംഘനത്തിന് നടപടികളൊന്നും നടന്നിട്ടില്ലെന്നും വിരമിച്ച ജനറലും ഇപ്പോള്‍ ചൈന പാകിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍ അതോറിറ്റിയുടെ തലവനുമായ അസിം സലീം ബജ്വയെ ഉദാഹരണമായി ചൂണ്ടികാട്ടി അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →