കൊറോണ വൈറസിനെ കൊല്ലാന്‍ വാഷിങ് മെഷീനില്‍ അലക്കി; കറന്‍സി നോട്ട് മുഴുവന്‍ കീറി നാശമായി

സോള്‍: ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ കൊറോണ വൈറസ് പടരുന്നത് തടയാന്‍ നോട്ടുകള്‍ വാഷിങ് മെഷീനിലിട്ട് കഴുകിയ ആള്‍ക്ക് കനത്ത ധനനഷ്ടം. സോളിനു സമീപം അന്‍സാന്‍ നഗരത്തിലാണ് സംഭവം ഉണ്ടായത്. 50,000 വോണിന്റെ കണക്കില്ലാത്ത നോട്ടുകള്‍ ഇയാള്‍ വാഷിങ് മെഷീനിലിട്ടു. ദക്ഷിണ കൊറിയയില്‍ 50,000 വോണിന്റെ ഒരു കറന്‍സിക്ക് 3000ത്തിലധികം ഇന്ത്യന്‍ രൂപയുടെ മൂല്യമുണ്ട്.

വാഷിങ് മെഷീനില്‍നിന്ന് പുറത്തെടുത്തപ്പോള്‍ തന്നെ നോട്ടുകള്‍ പലതും കീറിപ്പറിഞ്ഞിരുന്നു. തനിക്ക് ഇവ മാറ്റിക്കിട്ടുമോ എന്നറിയാനായി ബാങ്ക് ഓഫ് കൊറിയയില്‍ എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. രാജ്യത്തെ ബാങ്കിന്റെ നിയമമനുസരിച്ച് ഉപയോഗശൂന്യമായ നോട്ടുകളുമായി എത്തുന്ന ഒരാള്‍ക്ക് പരമാവധി തിരിച്ചുനല്‍കാവുന്ന തുക 2.3 കോടി വോണ്‍ മാത്രമാണ്. ഈ തുക നമ്മുടെ 14.5 ലക്ഷത്തിന് തുല്യമാണ്.

ഇദ്ദേഹത്തിന്റെ കുടുംബാംഗത്തിന്റെ ശവസംസ്‌കാര വേളയില്‍ ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ സഹായധനമാണ് ഇത്തരത്തില്‍ ശുദ്ധീകരിക്കാന്‍ ശ്രമിച്ചതായി അയാള്‍ പറഞ്ഞതെന്ന് ബാങ്ക് അറിയിച്ചു. തങ്ങള്‍ക്ക് ലഭിച്ചതില്‍ എണ്ണാന്‍കഴിഞ്ഞ കീറിയ നോട്ടുകള്‍ക്കാണ് പകുതി മൂല്യം നല്‍കിയതെന്നും എണ്ണാന്‍ കഴിയാത്തവിധം കീറിപ്പറിഞ്ഞ നോട്ടുകള്‍ കണക്കിലെടുത്തിട്ടില്ലെന്നും ബാങ്ക് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →