ഇതാണ് ഉദാത്തമായ ശാസ്ത്ര ഉത്തരവാദിത്തം; ഓക്‌സ്‌ഫോര്‍ഡ് വികസിപ്പിച്ച വാക്‌സിന്‍ ആദ്യം പരീക്ഷിച്ചത് ശാസ്ത്രജ്ഞ സ്വന്തം മക്കളില്‍

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കെതിരേ താന്‍ കണ്ടെത്തിയ വാക്‌സിന്‍ സ്വന്തം മക്കളില്‍ പരീക്ഷിച്ച് ഒരമ്മ. ലോകപ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകയായ പ്രൊഫ. സാറ ഗില്‍ബര്‍ട്ട് ആണ് ഒരുസംഘം ഗവേഷകര്‍ ഉരുത്തിരിച്ചെടുത്ത വാക്‌സിന്‍ സ്വന്തം മക്കളില്‍ പരീക്ഷിച്ചത്. വാക്‌സിന്‍ നിര്‍മാണത്തില്‍ ഏറെ നാളത്തെ എക്‌സ്പീരിയന്‍സ് ഉള്ള ആളാണ് പ്രൊഫ. സാറ. എസെഡ്ഡി 1222 എന്ന വാക്‌സിനാണ് ഇവര്‍ തയ്യാറാക്കിയത്. പ്രൊഫ. ആന്‍ഡ്രു പൊളാര്‍ഡ്, പ്രൊഫ. തെരേസ ലാംബ്, ഡോ. സാന്‍ഡി ഡഗ്ലസ്, പ്രൊഫ. അഡ്രിയാന്‍ ഹില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

ഒറ്റ പ്രസവത്തില്‍ ജനിച്ച മൂന്നുമക്കളാണ് ഇവര്‍ക്കുള്ളത്. 21 വയസായ മക്കളില്‍ വാക്‌സിന്‍ പ്രയോഗിച്ചിട്ട് കാര്യമായ ഒരു പ്രശ്‌നവുമില്ല. അനുഭവപ്പെട്ട നേരിയ പ്രയാസം പാരസറ്റമോള്‍ കഴിച്ചപ്പോള്‍ മാറുകയും ചെയ്തു. ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ പ്രശസ്ത മരുന്നുനിര്‍മാണ കമ്പനിയായ അസ്ട്രാ സെനകയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് ഇവര്‍ പരീക്ഷിച്ചത്. ആദ്യ രണ്ട് കടമ്പകളും കടന്നശേഷം മനുഷ്യരില്‍ നടത്തിയ മൂന്നാം ട്രയലാണ് സാറ മക്കളില്‍ നടത്തിയത്. കൊറോണ വൈറസ് ബാധയുള്ള ഒരാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഒരു വ്യക്തിക്ക് രോഗംവരാതെ സംരക്ഷിക്കാന്‍ ഈ വാക്‌സിന് 80 ശതമാനംവരെ സാധിക്കുമെന്ന് സാറ നേരത്തെ പറഞ്ഞിരുന്നു.

തനിക്കുകൂടി പങ്കാളിത്തമുള്ള ഗവേഷകസംഘം വികസിപ്പിച്ച വാക്‌സിനില്‍ എത്രത്തോളം ആത്മവിശ്വാസം ഉണ്ടെങ്കിലും സ്വന്തം മക്കളില്‍ പരീക്ഷിക്കുന്ന മാതാവ് ലോകത്ത് ആദ്യമായിരിക്കും. വികസിത രാജ്യങ്ങള്‍ മരുന്നുകള്‍ സാധാരണ പരീക്ഷിക്കുന്നത് ദരിദ്രമായ മൂന്നാംലോക രാജ്യങ്ങളിലെ ആളുകളില്‍ ആയിരിക്കും. അത്തരം മുന്‍കാല ചരിത്രങ്ങളെ മാറ്റിമറിച്ചിരിക്കുകയാണ് പ്രൊഫ. സാറ ഗില്‍ബര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →