ഇന്‍ഡോര്‍: പത്ത് വയസുകാരനായ കുട്ടിയെയും മറ്റൊരു യുവാവിനെയുമാണ് പോലീസ് തിരയുന്നത്. മധ്യപ്രദേശ്, നീമുച്ച് ജില്ലയിലെ ജവാദിലുള്ള സഹകരണ ബാങ്കിലാണ് സംഭവം.
ചൊവ്വാഴ്ച രാവിലെ 11-ഓടെയായിരുന്നു സംഭവം. കാഷ്യർ കാബിനിൽ നിന്നും എഴുന്നേറ്റ് പുറത്തു പോയ സമയം കുട്ടി കൗണ്ടറിൽ ഉണ്ടായിരുന്ന 500 ന്റെ നോട്ടുകെട്ടുകള്‍ കയ്യിൽ കരുതിയിരുന്ന ബാഗിൽ ഇടുകയായിരുന്നു. പൊക്കം കുറഞ്ഞ കുട്ടിയായതിനാൽ സംഭവം മറ്റുള്ളവരുടെ ശ്രദ്ധയിൽ പെട്ടില്ല. എന്നാൽ വാതിൽക്കൽ എത്തിയപ്പോൾ അലാറം മുഴങ്ങുകയും കുട്ടി ഓടുകയുമായിരുന്നു. സുരക്ഷാ ജീവനക്കാരെത്തിയപ്പോഴേയ്ക്കും കുട്ടി രക്ഷപെട്ടിരുന്നു.
കീറി പറിഞ്ഞ വസ്ത്രങ്ങളണിഞ്ഞാണ് കുട്ടിയെത്തിയതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. 30 സെക്കന്റിനുള്ളിലാണ് മോഷണം നടന്നത്. ബാങ്കിൽ ഉണ്ടായിരുന്ന ഒരു യുവാവ് കുട്ടിക്ക് പണം എടുക്കുന്നതിന്റെ നിർദ്ദേശം നൽകുന്നത് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധർ പരിശോധന നടത്തിയതായും, അന്വേഷണം ഊർജ്ജിതമാക്കിയതായും നീമുച്ച് എസ് പി മനോജ് റായി പറഞ്ഞു. സംശയമുള്ള ചിലർ പോലീസ് കസ്റ്റഡിയിലാണ്.

