ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നമ്മുടെ സൈനികരുമായി ഏറ്റുമുട്ടി. അവരുടെ കൈയ്യില്‍ എല്ലാത്തരം ആയുധങ്ങളും ഉണ്ടായിരുന്നു ഇരുമ്പ് കമ്പുകള്‍, മുള്ളുവേലികള്‍, കത്തികള്‍ തുടങ്ങിയവ. എന്തുകൊണ്ടാണ് നമ്മുടെ സൈന്യം നിരായുധരായത്? ഈ ചോദ്യം ലഡാക്ക് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്റേതാണ്.ഞങ്ങള്‍ വളരെക്കാലമായി മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ 70 വര്‍ഷമായി ചൈന നമ്മുടെ ഭൂമി പിടിച്ചെടുക്കുകയാണ്-ചെയര്‍മാനായ സ്പാല്‍ബാര്‍ പറഞ്ഞു. ഇന്നലെ(21-06-20)യാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.നമ്മുടെ സൈനികര്‍ പാങ്കോംഗ് ത്സോയുടെ ഫിംഗര്‍ 8 വരെ പട്രോളിംഗ് നടത്താറുണ്ടായിരുന്നു. ചൈനക്കാര്‍ ഫിംഗര്‍ 4 വരെ മാത്രമല്ല, ഒരു റോഡും നിര്‍മ്മിച്ചു. ഗാല്‍വാന്‍ താഴ് വരയിലും സ്ഥിതി അതാണ്. ഇപ്പോള്‍ ദൗഹ് ലത് ബേഗ് ഓള്‍ഡിയിലേക്കുള്ള റോഡ് അവരുടെ പരിധിയിലാണ്. അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയോ അതിര്‍ത്തി പ്രദേശം പുനര്‍നിര്‍ണയിക്കുകയോ ചെയ്യാതെ ഈ കൈയ്യേറ്റത്തില്‍ നിന്ന് ചൈനീസ് സേന പിന്‍വാങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ പ്രസ്താവനയെ കര്‍ഗില്‍ മേഖലയിലെ മുന്‍ നിയമസഭാംഗമായ അസ്ഗര്‍ അലി കര്‍ബാലിയും പിന്തുണക്കുന്നുണ്ട്. ”കഴിഞ്ഞ 40 വര്‍ഷമായി ചൈന ലഡാക്കില്‍ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട് – ആദ്യ ഇഞ്ച് ഇഞ്ചിഞ്ചായി നടത്തിയ കൈയേറ്റം ഇപ്പോള്‍ കിലോമീറ്ററുകളായി. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) സ്ഥാപിതമായതുമുതല്‍, ചുറ്റുമുള്ള പ്രദേശങ്ങള്‍ സംഘര്‍ഷാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തി കടന്നു കയറി ചൈനീസ് സൈനികര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ ഫെയ്‌സ് ബുക്ക് വഴി പുറത്തെത്തിച്ചത് നിയോമ ബ്ലോക്ക് ചെയര്‍പേഴ്സണ്‍ ഉര്‍ഗെയ്ന്‍ ചോണ്ടനാണ്. അദ്ദേഹം പറയുന്നത് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഉടനെ അവ ഇല്ലാതാക്കണമെന്ന് പറഞ്ഞ് ലേയില്‍ നിന്ന് ഫോണ്‍ കോള്‍ വന്നുവെന്നാണ്. ഈ പോസ്റ്റ് ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുമെന്നാണ് അേ്രത ലേയില്‍ നിന്ന് വിളച്ചവര്‍ പറഞ്ഞത്.
വ്യക്തമായി അതിര്‍ത്തി നിര്‍ണ്ണയിക്കാത്ത ഇടത്താണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന് ജമ്മു ആസ്ഥാനമായുള്ള അനലിസ്റ്റായ സഫര്‍ ചൗധരി പറയുന്നു. 21ാം നൂറ്റാണ്ടിലെ ചൈനയുടെ ഏറ്റവും വലിയ സ്വപ്‌നമാണ് ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍ഐ). 1947 മുതല്‍ പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമായ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനിലൂടെയാണ് ബിആര്‍ഐയുടെ സിപിഇസി പ്രവര്‍ത്തിക്കുന്നത്. ജമ്മു കശ്മീരിലെ മുഴുവന്‍ പ്രദേശങ്ങളും തിരിച്ചുപിടിക്കാനുള്ള നയമാണ് ഇന്ത്യയ്ക്കുള്ളത്. 2019 ആഗസ്റ്റ് 5ന് ശേഷമാണ് ഈ നയം ഇന്ത്യ കൂടുതല്‍ പ്രകടമാക്കിയത്. അന്നുമുതല്‍, ഇന്ത്യക്ക് നയതന്ത്രപരമായ തിരിച്ചടികള്‍ സൃഷ്ടിക്കാന്‍ ചൈന ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

