അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് പനി ബാധിച്ച് മരിച്ചു. അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിലെ വരഗംപാടി ഊരില്‍ വെള്ളിങ്കിരിയുടെ മകന്‍ കാര്‍ത്തിക് (23) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. ഏപ്രില്‍ 28ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, പൂണ്ടിയിലുള്ള ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മൂലഗംഗല്‍ വഴിയുള്ള കാനനപാതയിലൂടെ നടന്നുപോയിരുന്നു. 29ന് തിരികെ കാട്ടിലൂടെ നടന്ന് വരഗംപാടിയിലെത്തിയ കാര്‍ത്തിക് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

Also Read…..അട്ടപ്പാടിയില്‍ കാര്‍ത്തികിന്റെ മരണം കൊവിഡ് മൂലമല്ലെന്ന് റിപ്പോര്‍ട്ട്

ബുധനാഴ്ച പകല്‍ പനിയും വയറിളക്കവും ശാരീരിക അസ്വാസ്ഥ്യവും മൂലം കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രോഗം മൂര്‍ച്ഛിച്ചതോടെ പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്. ഇയാളുടെ സാംപിള്‍ കോവിഡ് പരിശോധനയ്ക്കായി അയച്ചു.

യുവാവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കോട്ടത്തറ ആദിവാസി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 ആരോഗ്യപ്രവര്‍ത്തകരെയും തുടര്‍ന്ന് യുവാവിനെ പ്രവേശിപ്പിച്ച പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലെ ഏഴ് ആരോഗ്യപ്രവര്‍ത്തകരെയും നിരീക്ഷണത്തിലാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →