ഡല്‍ഹി ക്യാംപിലെ 68 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൂടി കൊറോണ, ആകെ 122 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കിഴക്കന്‍ ഡല്‍ഹിയിലെ ക്യാംപില്‍ 58 സിആര്‍പിഎഫ് ജവാന്മാര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മയൂര്‍ വിഹാര്‍ ഫേസ് 3 ഖോഡ കോളനിയിലെ 31ാം ബറ്റാലിയനിലെ ജവാന്മാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 122 ആയി ഉയര്‍ന്നു. ഏപ്രില്‍ 24ന് ഒമ്പതുപേര്‍ക്കും 25ന് 15 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മെയ് ഒന്നിന് 12 പേര്‍ക്കും ഏപ്രില്‍ 30ന് 45 പേര്‍ക്കുമാണ് പിന്നീട് രോഗബാധ സ്ഥിരീകരിച്ചത്.

സിആര്‍പിഎഫിലെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 126 ആയി. ഇവിടെത്തന്നെ 55കാരനായ ഒരു സിആര്‍പിഎഫുകാരന്‍ കഴിഞ്ഞദിവസം മരണമടഞ്ഞിരുന്നു. എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മരിച്ചത്. അസം സ്വദേശിയായ ഇദ്ദേഹത്തിന് പ്രമേഹമടക്കമുള്ള രോഗങ്ങളുണ്ടായിരുന്നു. രോഗം ബാധിച്ചവരെല്ലാം മണ്ടാവലിയിലെ കോവിഡ് ചികിത്സാകേന്ദ്രത്തിലാണുള്ളത്. സംഘത്തിലെ നൂറോളം പേരുടെ ഫലംകൂടി ലഭിക്കാനുമുണ്ട്.

സിആര്‍പിഎഫിന്റെ പാരാമെഡിക് യൂണിറ്റില്‍ നഴ്‌സിങ് അസിസ്റ്റന്റായിരുന്ന ജവാനാണ് ബറ്റാലിയനില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 17 മുതല്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഏപ്രില്‍ 21നാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ ഡല്‍ഹിയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം പടരുന്ന സാഹചര്യമുള്ളതിനാല്‍ ഡ്യൂട്ടി വാഹനങ്ങളില്‍ സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ ഉപകരണങ്ങള്‍ കരുതാന്‍ എല്ലാ കമ്പനികളും ശ്രദ്ധപുലര്‍ത്തണമെന്ന് സിആര്‍പിഅഫ് അധികൃതര്‍ നിര്‍ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →