കോവിഡ്: ഇറ്റലിയിലും സ്പെയിനിലും ആശ്വാസം, യുഎസിൽ മരണനിരക്ക് കൂടുന്നു

ന്യൂയോർക്ക് ഏപ്രിൽ 6: രണ്ടാഴ്ചയിലേറെയായി കൊറോണ തീർത്ത മരണഭീതിയിൽ നിന്ന് യൂറോപ്പിന് നേരിയ ആശ്വാസമായി മരണനിരക്ക് കുറഞ്ഞു. അതേ സമയം കൊറോണയുടെ പുതിയ ആഘാതകേന്ദ്രമായ അമേരിക്കയിൽ ദിനംപ്രതി മരണവും രോഗം പകരുന്നവരുടെ എണ്ണവും കുത്തനേ കൂടുകയാണ്.

പുതിയ രോഗികളുടെ എണ്ണത്തിലും ദിനംപ്രതിയുള്ള മരണ നിരക്കിലും ഇറ്റലിയിലും സ്പെയിനിലുമടക്കം കുറവ് വന്നിട്ടുണ്ട്. സ്പെയിനിൽ കഴിഞ്ഞ മൂന്ന് ദിവസമായി മരണ നിരക്ക് കുറഞ്ഞ് വരികയാണ്. പുതിയ രോഗികളുടെ എണ്ണവും ഒരാഴ്ചത്തെ അപേക്ഷിച്ച ഇന്നലെ ഏറ്റവും കുറവാണ്.

രണ്ടാഴ്ചക്കുള്ളിലെ ഏറ്റവും താഴ്ന്ന മരണ നിരക്കാണ് ഇറ്റലിയിൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ ഇറ്റലിയിൽ 525 ഉം സ്പെയിനിൽ 674 ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേ സമയം യുഎസിൽ 1,344 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ യുഎസിലെ ആകെ മരണം 9616 ആയി. രോഗബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിനോടും അടുത്തിട്ടുണ്ട്.

സ്പെയിനിലും ഇറ്റലിയിലും മരണസംഖ്യ കുറഞ്ഞെങ്കിലും മറ്റൊരു യൂറോപ്യൻ രാജ്യമായ യുകെയിൽ മരണം കൂടുകയാണ്.

621 പേർ യുകെയിൽ ഞായറാഴ്ച മരിച്ചു. ഇതോടെ ആകെ മരണം 4934 ആയി. 47806 രോഗബാധിതരുമുണ്ട് ബ്രിട്ടണിൽ. ഇതിനിടെ കൊറോണബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ആശുപത്രിയിലേക്ക് മാറ്റി.

പരിശോധനക്കായും മുൻകരുതലിന്റെ ഭാഗമായിട്ടുമാണ് ബോറിസ് ജോൺസണെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ലോകത്താകമാനം രോഗികളുടെ എണ്ണം 1,272,953 ആയി. ഇതിൽ 262,331 പേർക്കാണ് രോഗം ഭേദമായത്. രോഗംബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 69428 ആണ്. ഇറ്റലി-15,887, സ്പെയിനിൽ 12,641 ,യുഎസ്-9,616, ഫ്രാൻസ്-8078, യുകെ-4934 എന്നിങ്ങനെയാണ് രാജ്യങ്ങളിലെ മരണസംഖ്യ.


‎‎‎

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →