കോട്ടയം: കിറ്റ് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി. അന്നം മുടക്കികള്‍ ആരാണ് എന്നുള്ളത് ജനങ്ങള്‍ തിരിച്ചറിയും. പാവപ്പെട്ട കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തിനുള്ള അരിയാണ് എല്‍ഡിഎഫ് വിതരണം ചെയ്യാതെ വെച്ചതെന്നും 28/03/21 ഞായറാഴ്ച ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
‘അന്നംമുടക്കികള്‍ ആരാണെന്ന് ജനം തിരിച്ചറിയും. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അരി വിതരണത്തെ ഉപയോഗിച്ചതിനെ ആണ് പ്രതിപക്ഷ നേതാവ് എതിര്‍ത്തത്. സിപിഐഎം ആയിരുന്നു ഈ സ്ഥാനത്ത് എങ്കില്‍ അരിയില്‍ മണ്ണ് ഇടുമായിരുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തിനുള്ള അരിയാണ് വിതരണം ചെയ്യാതെ വെച്ചത്. അരി കുട്ടികളുടെ വീടുകളിലേക്ക് നല്‍കണമെന്ന് ആദ്യം തീരുമാനിച്ചത് യുഡിഎഫ് മന്ത്രിയായിരുന്ന ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്’, ഉമ്മന്‍ ചാണ്ടി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അരി വിതരണത്തെ ഉപയോഗിച്ചതിനെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എതിര്‍ത്തത്. അത് തെരഞ്ഞെടുപ്പ് കമ്മീഷനെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

